ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സുരക്ഷാ ഉപകരണങ്ങളോ ഓക്സിജൻ സംവിധാനങ്ങളോ ഇല്ലാതെ എട്ടടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ബോധരഹിതരായത്. തിങ്കളാഴ്ച നടന്ന സംഭവത്തിൽ നോയിഡ സെക്ടർ-16 സ്വദേശികളായ വിനോദ് (55), ധർമേന്ദർ (34) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും വിനോദിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള ധർമേന്ദർ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വീടുടമസ്ഥൻ ടാങ്ക് വൃത്തിയാക്കാൻ അനിൽ എന്ന കോൺട്രാക്ടറെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തൊഴിലാളികളെ ടാങ്കിലിറക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ മനുഷ്യരെ സെപ്റ്റിക് ടാങ്കുകളിലോ ഓവുചാലുകളിലോ ഇറക്കി വൃത്തിയാക്കുന്നത് ‘മാനുവൽ സ്കാവെഞ്ചിംഗ് നിരോധന നിയമം 2013’ പ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ്. സുപ്രീം കോടതി നിർദേശങ്ങൾ പ്രകാരം ഇത്തരം ജോലികൾ പരമാവധി യന്ത്രവൽക്കരിക്കണമെന്നും, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ സുരക്ഷാ കവചങ്ങളും ഓക്സിജൻ സംവിധാനങ്ങളും ഉറപ്പാക്കിയ ശേഷമേ തൊഴിലാളികളെ ഇറക്കാവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ നിയമങ്ങൾ ലംഘിച്ച് സ്വകാര്യ വ്യക്തികളും കോൺട്രാക്ടർമാരും തൊഴിലാളികളെ അപകടകരമായ സാഹചര്യങ്ങളിൽ ഇറക്കുന്നത് തുടർച്ചയായി ദുരന്തങ്ങൾക്ക് കാരണമാകുകയാണെന്ന് വിമർശനം ഉയരുന്നു. ഡൽഹിയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്.
‘മാനുവൽ സ്കാവെഞ്ചിംഗ്’ പൂർണമായി ഇല്ലാതാക്കിയെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ സെപ്റ്റിക് ടാങ്കുകളിലും ഓവുചാലുകളിലും മരണങ്ങൾ തുടരുന്നതായി സഫായ് കർമ്മചാരി ആന്ദോളൻ സംഘടന ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ കണക്കുപ്രകാരം ഈ വർഷം ഇതുവരെ 41 മരണങ്ങളും കഴിഞ്ഞ വർഷം 121 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സർക്കാർ കണക്കിൽ ഈ വർഷം ഇതുവരെ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.






