കൽപ്പറ്റ: മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തെ തുടർന്ന് വനംവകുപ്പ് നടപടികൾ ശക്തമാക്കി. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ ആഷിഖ് അലി അറിയിച്ചു.
മേപ്പാടിയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ശുപാർശ ചെയ്യുമെന്നും കുടുംബത്തിലെ ഒരാൾക്ക് സ്ഥിരം ജോലി നൽകാനുള്ള നിർദ്ദേശവും കൈമാറുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി. പ്രദേശത്ത് അടിക്കാട് വെട്ടൽ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ സുരക്ഷാ നടപടികളും സ്വീകരിക്കും.
സംഭവത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് വനംവകുപ്പിന്റെ പ്രതികരണം. നഷ്ടപരിഹാരം വേഗത്തിലാക്കുമെന്നും വന്യജീവി ആക്രമണങ്ങൾ നിയന്ത്രിക്കാൻ 100 ദിന പരിപാടി നടപ്പാക്കുമെന്നും വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.
സോളാർ ഫെൻസിംഗ് ഉള്ള പ്രദേശത്തും ആക്രമണം നടന്നത് ഗുരുതര വിഷയമാണെന്ന് മന്ത്രി പറഞ്ഞു. വനനയം ജൂൺ 5ന് പ്രഖ്യാപിക്കുമെന്നും വന്യജീവി ആക്രമണങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് പുത്തുമല സ്വദേശിനി ജെസ്സി കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഭർത്താവ് ഷാജിക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.






