തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻക്കെതിരെ രൂക്ഷ വിമർശനവുമായി കേരള വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. മുഖ്യമന്ത്രി പ്രസ്താവനകളിലൂടെ പുകമറ സൃഷ്ടിക്കുകയാണെന്നും വിഷയത്തിൽ സംസാരിക്കാൻ തയ്യാറായാൽ പരിഹാരം കണ്ടെത്താനാകുമെന്നും ഹംസ പറഞ്ഞു.
മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ “രജിസ്റ്റർ” ചെയ്തതല്ല, മറിച്ച് “എൻട്രി” ചെയ്തതാണെന്ന് ഹംസ വിശദീകരിച്ചു. വഖഫ് സ്വത്തുക്കളുടെ 100 ശതമാനവും ഉമീദ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയതായും, മുനമ്പം ഭൂമിയും അതിന്റെ ഭാഗമായിട്ടാണ് ചേർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട നിയമതർക്കവും കോടതിയിൽ കേസ് നിലനിൽക്കുന്നതും പോർട്ടലിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹംസ കൂട്ടിച്ചേർത്തു.
“മുനമ്പം വഖഫാണ്. അതുകൊണ്ടാണ് പോർട്ടലിൽ ഉൾപ്പെട്ടത്. അതിൽ യാതൊരു ഒളിച്ചുകളിയും ഉണ്ടായിട്ടില്ല,” എന്നാണ് ഹംസയുടെ പ്രതികരണം. ഭൂമിയുടെ ഉടമസ്ഥാവകാശം കോടതിയിലൂടെ തെളിയിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുൻ സർക്കാർ പോയപോക്കിൽ മുനമ്പം ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പുതിയ സർക്കാരിന് നിയമപ്രശ്നം സൃഷ്ടിച്ചുവെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം ആരോപിച്ചത്. വഖഫ് ഭൂമിയായി രേഖപ്പെടുത്തിയാൽ പ്രദേശവാസികൾ കൈയേറ്റക്കാരാകുമെന്ന ആശങ്കയും മുഖ്യമന്ത്രി പങ്കുവെച്ചിരുന്നു. ആരെയും കുടിയൊഴിപ്പിക്കില്ലെന്നും ഭൂമിക്ക് നികുതി അടയ്ക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.






