ന്യൂഡല്‍ഹി: മുനമ്പം വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മുനമ്പത്ത് താമസിക്കുന്ന പാവപ്പെട്ട ജനങ്ങളെ ഒഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡല്‍ഹി കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വഖഫ് ബോര്‍ഡ് അവസാന നിമിഷത്തില്‍ എന്തിനാണ് ഭൂമി ഉമ്മീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ചോദിച്ച അദ്ദേഹം, രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടപിടിച്ചുവെന്നാരോപിച്ചു.
കേന്ദ്രസര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനായും വിശദമായ ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര-സംസ്ഥാന ബന്ധത്തിലെ പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയപാത ഭൂമി ഏറ്റെടുപ്പിനായി ചെലവഴിച്ച തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാനത്തിന്റെ വലിയ വികസന പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമപരിശോധന തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






