തിരുവനന്തപുരം/കണ്ണൂർ: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും വീടുകളിലും മുൻ മന്ത്രിയായ പി എ മുഹമ്മദ് റിയാസിന്റെയും വീട്ടിൽ ഇടി റൈഡ്.
തിരുവനന്തപുരത്തെ പിണറായി വിജയൻ താമസിക്കുന്ന വാടകവീട്ടിലും കണ്ണൂരിലെ പിണറായിയിലെ കുടുംബ വീട്ടിലുമാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. രാവിലെ ആറുമണിയോടെയാണ് ഉദ്യോഗസ്ഥർ കണ്ണൂരിലെ വീട്ടിലെത്തിയത്. വീട് അടഞ്ഞുകിടന്നതിനാൽ കെയർടേക്കറെ വിളിച്ച് വീട്ടുതുറപ്പിച്ച ശേഷമാണ് പരിശോധന ആരംഭിച്ചത്.
കോഴിക്കോട് കോട്ടൂളിയിലെ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. എന്നാൽ റിയാസ് അന്ന് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 12 സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടന്നു. ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ആലുവയിലെ സിഎംആർഎൽ ഓഫീസ്, കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകൾ എന്നിവിടങ്ങളിലും റെയ്ഡ് തുടരുകയാണ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പിഎംഎൽഎ പ്രകാരമാണ് അന്വേഷണം നടക്കുന്നത്. ഇഡി അന്വേഷണവും സമൻസും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട ഹർജി ഹൈക്കോടതി അടുത്തിടെ തള്ളിയതിനു പിന്നാലെയാണ് ഈ റെയ്ഡ്. പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സാലോജിക്കിന് സിഎംആർഎൽ നിയമവിരുദ്ധമായി വൻതുക നൽകിയെന്നതാണ് പ്രധാന ആരോപണം. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.






