ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് ഇന്ത്യയിലെത്തിയെന്ന സംശയത്തെ തുടർന്ന് ബെംഗളൂരുവിൽ ജാഗ്രത ശക്തമാക്കി. ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെത്തിയ 28 വയസ്സുകാരിക്ക് എബോള രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കി.
സർക്കാർ നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ആശുപത്രിയിലെ പ്രത്യേക ക്വാറൻ്റീൻ വിഭാഗത്തിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉഗാണ്ടയിൽ നിന്ന് അഹമ്മദാബാദ് വഴി കഴിഞ്ഞ ദിവസമാണ് യുവതി ബെംഗളൂരുവിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
എന്നാൽ 24 മണിക്കൂർ നിരീക്ഷണത്തിനിടെ ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ക്വാറൻ്റീൻ കാലാവധി നീട്ടുകയായിരുന്നു. യുവതിയുടെ സാമ്പിളുകൾ ശേഖരിച്ച് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാഫലം ലഭിച്ചതിന് ശേഷമേ രോഗബാധ സ്ഥിരീകരിക്കാൻ കഴിയൂ.
നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരവേദന ഒഴികെ മറ്റ് ഗുരുതര ലക്ഷണങ്ങളില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നേരത്തെ തന്നെ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെ എബോള രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിലെ നടപടി മുൻകരുതലിന്റെ ഭാഗമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.






