കണ്ണൂര്‍: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) സിഎംആര്‍എല്‍-എക്‌സാലോജിക് അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ രംഗത്തെത്തി. ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ ആണിതെന്ന് അദ്ദേഹം ആരോപിച്ചു.
പിണറായി വിജയന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ജയരാജൻ, ഡൽഹി ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് തന്നെ ഇ ഡി കേരള ഹൈക്കോടതിയിൽ നിന്ന് അന്വേഷണാനുമതി നേടിയതിൽ സംശയമുണ്ടെന്ന് പറഞ്ഞു. ഇ ഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റായി പ്രവർത്തിക്കുകയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സംഘപരിവാറിനെ എതിർക്കുന്ന നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി എന്നും ജയരാജൻ ആരോപിച്ചു. കേരളം മതനിരപേക്ഷതയുടെ ശക്തമായ കേന്ദ്രമാണെന്നും ഇടതുപക്ഷത്തെ തകർത്താലേ സംഘപരിവാറിന് കേരളത്തിൽ ആധിപത്യം നേടാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണകാല പ്രസ്താവനയും ജയരാജൻ പരാമർശിച്ചു. “പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്” എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ബംഗാളിലും ത്രിപുരയിലും സിപിഐഎമ്മിനെ തകർക്കാൻ സംഘപരിവാർ ആസൂത്രിത നീക്കങ്ങൾ നടത്തിയതുപോലെ കേരളത്തിലും സമാന നീക്കമാണ് നടക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. പ്രധാനമന്ത്രി നരേദ്ര മോദി “സാംസ്‌കാരിക മാർക്സിസത്തെ ഉന്മൂലനം ചെയ്യും” എന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇപ്പോഴുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇത് കൃത്യമായ പ്ലാനിംഗും ഗ്രാൻഡ് ഡിസൈനും ആണ്. ജനങ്ങൾ സത്യം തിരിച്ചറിയും, എന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.






