കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് കൗൺസിലർമാരുടെ കൂട്ടരാജിയാണ് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ നഗരസഭകളിൽ നിന്നായി ഏകദേശം 100 കൗൺസിലർമാർ ഇതിനോടകം രാജിവെച്ചതായാണ് വിവരം. പാർട്ടിക്കുള്ളിലെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുതിർന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ തൃണമൂൽ കോൺഗ്രസ് എംപി കക്കോലി ഘോഷ് ദസ്തിദാർ, സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി. ഭട്പാറ, ഹാലിസഹർ, കാഞ്ചൻപാറ തുടങ്ങിയ നഗരസഭകളിൽ ഭൂരിഭാഗം കൗൺസിലർമാരും രാജിവെച്ചതോടെ ഭരണകാര്യങ്ങൾ പ്രതിസന്ധിയിലായി. അഴിമതി ആരോപണങ്ങളെ തുടർന്ന് ചില കൗൺസിലർമാർ അറസ്റ്റിലായതും പാർട്ടിക്കുള്ളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീമും പാർട്ടി നേതൃത്വവും തമ്മിലുള്ള ഭിന്നതയും ശക്തമാണെന്നാണ് റിപ്പോർട്ടുകൾ. മേയർ സ്ഥാനം ഒഴിയാൻ അദ്ദേഹം ആലോചിക്കുന്നതായും സൂചനയുണ്ട്. അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾക്ക് കോർപ്പറേഷൻ പൊളിക്കൽ നോട്ടീസ് നൽകിയതിനെ തുടർന്നാണ് തർക്കം ശക്തമായത്.
സുവേന്ദു അധികാരി തദ്ദേശ സ്ഥാപനങ്ങളുടെ മുൻകാല പ്രവർത്തനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പല സ്ഥലങ്ങളിലും രാജി പ്രവാഹം ആരംഭിച്ചത്. കൗൺസിലർമാർ ഇല്ലാത്ത ഇടങ്ങളിൽ സർക്കാർ അഡ്മിനിസ്ട്രേറ്റർമാരെ നിയമിച്ചുതുടങ്ങിയതായും റിപ്പോർട്ടുണ്ട്. 1998-ൽ രൂപീകരിച്ച ശേഷം തൃണമൂൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയാണിതെന്നാണ് വിലയിരുത്തൽ.






