ന്യൂഡൽഹി: രാജ്യത്ത് ഒളിഞ്ഞുകിടക്കുന്ന എണ്ണയും പ്രകൃതിവാതക ശേഖരങ്ങളും കണ്ടെത്തുന്നതിനായി പഴയ ഭൗമശാസ്ത്ര ഡാറ്റകൾ വീണ്ടും പരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പഴയ സീസ്മിക് വിവരങ്ങൾ പുനഃപരിശോധിക്കുകയാണ് ലക്ഷ്യം.
പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൈഡ്രോകാർബൺസ് ആണ് പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതിയ 3ഡി സീസ്മിക് സർവേകളും ഇതിന്റെ ഭാഗമായി നടത്തും.
പഴയ സർവേകളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത എണ്ണ–വാതക ശേഖരങ്ങൾ ആധുനിക ഡാറ്റാ പ്രോസസ്സിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീണ്ടും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. പതിറ്റാണ്ടുകൾ പഴക്കമുള്ള ഭൂഗർഭ വിവരങ്ങൾ ഇന്നത്തെ ഉയർന്ന നിലവാരമുള്ള ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃപരിശോധിക്കാനാണ് പദ്ധതി.
സീസ്മിക് സർവേകളെ മെഡിക്കൽ സ്കാനിംഗിനോട് ഉപമിക്കാവുന്നതാണ്. ശബ്ദ തരംഗങ്ങൾ ഭൂമിക്കടിയിലേക്ക് അയച്ച് അവ തിരിച്ചുവരുന്ന രീതിയെ അടിസ്ഥാനമാക്കിയാണ് ഭൂഗർഭ ഘടനകളും സാധ്യതയുള്ള എണ്ണ–വാതക ശേഖരങ്ങളും വിലയിരുത്തുന്നത്.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ ഏകദേശം 85 ശതമാനവും ഇപ്പോഴും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ആഗോള വിപണിയിലെ വില മാറ്റങ്ങളും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും രാജ്യത്തിന് വലിയ ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ സർക്കാർ ശ്രമം ശക്തമാക്കുന്നത്.
ഭാവിയിൽ കൂടുതൽ മേഖലകളിൽ പര്യവേക്ഷണം വ്യാപിപ്പിക്കുന്നതിന് മുൻപ് ഭൂമിക്കടിയിലെ വിഭവങ്ങളെക്കുറിച്ച് കൂടുതൽ കൃത്യമായ ഡാറ്റ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.






