സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇഡി റെയ്ഡ് വരാനിരിക്കുന്ന ഒരു സുനാമിയുടെ സൂചന മാത്രമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ മകൾ ടി. വീണയിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ് യാഥാർത്ഥ്യം. അതായത്, വീണ ഒരു തുടക്കം മാത്രമാണ്. സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മുഴുവൻ പേരിലേക്കും അന്വേഷണം നീളുമെന്നും, ഇത് നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളിലേക്ക് വരെ എത്താൻ സാധ്യതയുണ്ടെന്നും ഇ.ഡി വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നുണ്ട്. സിഎംആർഎല്ലിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇഡിയുടെ നിരീക്ഷണത്തിലാണ്. പണം എവിടെയൊക്കെ പോയി എന്ന ‘മണി ട്രെയിൽ’ ആണ് പ്രധാനമായും അന്വേഷിക്കുന്നത്. വീണയ്ക്കും എക്സാലോജിക്കിനും പുറമെ പണം കൈപ്പറ്റിയ മറ്റു പ്രമുഖരിലേക്കും അന്വേഷണം നീളും.
ഇതിനിടെ സിപിഎം നേതാവ് തോമസ് ഐസക് ചില പേരുകൾ അടക്കം പരാമർശിക്കുന്നുണ്ട്. വീണ മാത്രമല്ല, രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും രേഖയില്ലാതെ പണം കൈപ്പറ്റിയിട്ടുണ്ട്. അവർക്കെതിരെ ഇഡി ഒരു ചെറുവിരൽ പോലും അനക്കാത്തത് എന്താണെന്ന തോമസ് ഐസകിന്റെ ചോദ്യം വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനയാണ്. കൂടാതെ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരുടെ പേരും രേഖയിൽ ഉൾപ്പെട്ടിരുന്നു. പി വി എന്ന പേര് തന്റേതല്ലെന്ന് പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.
പിണറായിയുടെ വീട്ടിലുൾപ്പെടെ നടന്ന റെയ്ഡ് ഒരു തുടക്കം മാത്രമാണ്. കർത്തയുടെ ഡയറിയിൽ പണം കൈപറ്റിയവരുടെ പേരുകളിൽ ഇപ്പോഴത്തെ രണ്ട് മന്ത്രിമാർ വരെയുണ്ട്. മാത്രമല്ല ഇഡിയുമായി ബന്ധപ്പെട്ട കുറിപ്പിൽ അടക്കം പറയുന്നത് ഈ സിഎംആർഎൽ നിന്ന് പണം കൈപ്പറ്റിയ മുഴുവൻ പേരിലേക്കും അന്വേഷണം ഉണ്ടാകും എന്നതാണ്. സിഎംആർഎൽ വഴി 132 കോടി രൂപയുടെ വ്യാജ ചെലവുകളും 182 കോടിയോളം രൂപയുടെ സാങ്കൽപ്പിക ഇടപാടുകളും നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇവയെ ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം’ എന്ന നിലയിലാണ് ഇഡി കണക്കാക്കുന്നത്. ഇല്ലാത്ത സേവനത്തിന്റെ പേരിൽ എക്സാലോജിക്കിലേക്ക് പണം കൈമാറിയതാണ് വീണ ചെയ്ത പിഴവ്. നഷ്ടത്തിലായിരുന്ന വീണയുടെ കമ്പനി എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനിയായിരുന്നു. സിഎംആർഎല്ലിന് സേവനം നൽകിയതിന്റെ ഒരു രേഖ പോലും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞില്ല.
വീണയ്ക്ക് മാസം അഞ്ച് ലക്ഷം രൂപ. വീണയുടെ കമ്പനി എക്സാലോജിക്കിന് മൂന്ന് ലക്ഷം. മാസം എട്ട് ലക്ഷം. ഒരു വർഷം 96 ലക്ഷം. ആകെ രണ്ട് കോടി 78 ലക്ഷം രൂപയാണ് കരിമണൽ കമ്പനിയിൽ നിന്ന് വീണ ടി കൈപ്പറ്റിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയായിരുന്നു പണം നൽകൽ 2019 ജനുവരിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1 കോടി 72 ലക്ഷം രൂപ വീണയ്ക്ക് നൽകിയെന്നായിരുന്നു കണ്ടെത്തിയത്.
സിഎംആറുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധനയിലേക്ക് എത്തുമ്പോൾ ആർക്കൊക്കെ പണം പോയി എന്ന അടക്കമുള്ള കാര്യങ്ങളും വിശദമായിട്ടുള്ള അന്വേഷണത്തിലേക്ക് വരും. കോടതി ഉത്തരവിലൂടെ അന്വേഷണ തടസ്സങ്ങൾ നീങ്ങിയതോടെ ഒറ്റയടിക്ക് 12 ഓളം കേന്ദ്രങ്ങളിലാണ് ഇഡി വിപുലമായ റെയ്ഡ് നടത്തിയത്. സിഎംആർഎൽ ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനിയാണെന്നും അതിൽ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുള്ളപ്പോൾ പണത്തിന്റെ ഉപയോഗത്തിലും വിനിയോഗത്തിലും ചില നിഷ്ടകൾ അല്ലെങ്കിൽ ചില കാര്യങ്ങൾ ഒക്കെ ഉണ്ട് എന്നതാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. അതാണിവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.
ഈ പണം എവിടെയൊക്കെ പോയി എന്നതാണ് ഇഡിക്ക് കണ്ടെത്തേണ്ടത്. സിഎംആർഎൽ നിന്ന് എക്സാലോജിക്കിലേക്ക് ഇല്ലാത്ത സേവനത്തിന് പണം പോയിട്ടുണ്ട്. അത് ശരിയായിട്ടുള്ള നടപടിയല്ല എന്ന് കണ്ടുകൊണ്ടാണ് ഇഡി മുന്നോട്ടു വരികയും റെയ്ഡും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നടത്തുന്നത്. പക്ഷേ അതിന് സമാനമായിട്ട് മറ്റു പലരിലേക്കും പണം പോയിട്ടുണ്ട് എന്നത് വ്യക്തമാണ്. ഇത് ആർക്കൊക്കെ പോയി എന്തിനൊക്കെ പോയി അങ്ങനെ പോയിട്ടുണ്ടെങ്കിൽ അത് വളരെ വലിയ ഒരു ക്രൈം തന്നെയാകുമെന്നാണ് ഇഡി മനസ്സിലാക്കുന്നത്. അങ്ങനെയെങ്കിൽ ഇതിന്റെ ഭാഗമായിട്ടുള്ള തുടർ പരിശോധനകളും മറ്റു കാര്യങ്ങളും ഒക്കെ ഉണ്ടാകും. ശശിധരൻ കർത്തയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് ധാരണയിൽ എത്തിയത് എന്ന് അവകാശപ്പെടുമ്പോഴും, അതിനും തെളിവില്ല. പണമിടപാടിനായി അല്ലാതെ ഒരൊറ്റ മെയിൽ സന്ദേശം പോലും ഇരുകമ്പനികൾക്കുമിടയിൽ ഉണ്ടായിട്ടില്ല.
അതേസമയം ഈ വിഷയത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനവും ശ്രദ്ധേയമാണ്. രണ്ട് ദിവസം മാധ്യമങ്ങൾ പിന്നാലെ നടന്ന് ചോദിച്ചിട്ടും ഒരക്ഷരം പോലും മിണ്ടാതെ തിരിഞ്ഞ് നടക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുമ്പ് ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവായിരിക്കെ നിലപാടെടുത്തിരുന്ന വി.ഡി. സതീശൻ ഇപ്പോൾ പുലർത്തുന്ന നിശബ്ദതയും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നുണ്ട്. ഇഡിയുടെ നീക്കം വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സൂചന. എന്നെങ്കിലും തങ്ങൾക്കെതിരേയും ഇഡി വാളെടുക്കുമെന്നും ഇപ്പോൾ എന്തെങ്കിലും പറഞ്ഞ് പോയാൽ അന്ന് പാരയാകുമെന്നും പേടിച്ചിട്ടാണോ സതീശൻ ഒന്നും മിണ്ടാത്തതെന്നാണ് ഉയരുന്ന ചോദ്യം.






