ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. പുതിയ നേതാവായി ഡി കെ ശിവകുമാറിനെ നേതാവായി തിരഞ്ഞെടുക്കും.
നാളെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്ന് ഔദ്യോഗിക തീരുമാനമെടുക്കും. തിങ്കളാഴ്ച വൈകുന്നേരത്തോടെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാറും ഉപമുഖ്യമന്ത്രിമാരും മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂവെന്നാണ് സൂചന.
പാർട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ ഹൈക്കമാൻഡ് ശ്രമം ശക്തമാക്കുകയാണ്. നാളെ നടക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സിദ്ധരാമയ്യ തന്നെ ശിവകുമാറിന്റെ പേര് നിർദേശിക്കുമെന്നാണ് പ്രതീക്ഷ.
മുൻ മന്ത്രിസഭയിൽ ഉണ്ടായിരുന്ന കെ.ജെ. ജോർജ്, പ്രിയങ്ക് ഖർഗെ, സതീഷ് ജാർക്കിഹോളി ഉൾപ്പെടെ 13 പേർ വീണ്ടും മന്ത്രിസ്ഥാനത്തിന് സാധ്യത തേടുന്നു. അതേസമയം, മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് പിന്നീട് പ്രഖ്യാപിക്കാനാണ് സാധ്യത.
രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുനസംഘടന നടത്താമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനിടെ നേതൃമാറ്റവും മന്ത്രിസഭ രൂപീകരണവും സംബന്ധിച്ച ചർച്ചകൾ ഡൽഹിയിൽ തുടരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






