തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒന്നരവയസുകാരൻ മരിച്ചു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകൻ ആർഷിദാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടാനച്ഛൻ കുഞ്ഞിന് ചോറ് കൊടുക്കുന്നതിനിടെയാണ് ആർഷിദ് ഛർദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് കുഞ്ഞിനെ ഉടൻ തിരുവനന്തപുരം എസ്ഐടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് കുഞ്ഞിന്റെ മാതാവ് അഖില തമിഴ്നാട്ടിൽ ഒരു നൃത്തപരിപാടിയിൽ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു. കുഞ്ഞിന്റെ അപ്രതീക്ഷിത മരണത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നലെയായിരുന്നു കുഞ്ഞിന്റെ മരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണ ഫലവും ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് അറിയിച്ചത്.






