കോഴിക്കോട്/മലപ്പുറം: മലപ്പുറം ചെമ്മാട് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അഞ്ച് ജില്ലകളിൽ റെയ്ഡ് നടത്തി. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് എൻഐഎ പരിശോധന നടത്തിയത്. കാസർകോട് കടുമേനി സ്വദേശിയായ ജോർജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് വർഷം പഴക്കമുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതായി വിവരം ലഭിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്വാറിയിലേക്ക് കൊണ്ടുപോകുന്നതായി സംശയിച്ച ലോറിയിൽ നിന്ന് വലിയ തോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. ഉള്ളി ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് ഈ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മുക്കം സ്വദേശികളായിരുന്നു പ്രതികൾ. ഇവരുമായി ബന്ധപ്പെട്ട മേഖലകളിൽ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ എൻഐഎ റെയ്ഡുകൾ. ഒരു പ്രതിയുടെ ഭാര്യവീട് സ്ഥിതിചെയ്യുന്ന വണ്ടൂരിലും പരിശോധന നടന്നതായി റിപ്പോർട്ടുണ്ട്.
മുക്കം സ്വദേശി ഹാരിസിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘ബ്രിക്‌സ്’ എന്ന സ്ഥാപനത്തിലും എൻഐഎ സംഘം പരിശോധന നടത്തി. കൂടുതൽ സ്‌ഫോടക വസ്തുക്കൾ കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. സ്ഥാപനത്തിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കാമെന്നാണ് എൻഐഎയുടെ പ്രതീക്ഷ.






