ഒടുവിൽ കേരളത്തിന്റെ ആ ആശങ്കയ്ക്കും അവസാനമാകുന്നു. കേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ മുഖം നൽകുന്ന അതിവേഗ റെയിൽ പദ്ധതി പതിയെ രൂപമെടുക്കുകയാണ്. ഇതേ സ്വപ്നം നൽകി വരുകയും ഇടത് സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന പേര് ലഭിക്കുകയും ചെയ്ത് അവസാനം അകാല ചരമമടഞ്ഞ സിൽവർലൈൻ ഇല്ലാതായപ്പോൾ പകരമെന്ത് എന്നതായിരുന്നു പ്രധാന ആശങ്ക. ഒരു ബദൽ പാത പുതിയ സർക്കാർ കൊണ്ടുവരുമെന്നത് ഉറപ്പായിരുന്നെങ്കിലും അത് ഇത്ര വേഗം പിറക്കുമെന്ന് ആരും കരുതിയിരുന്നില്ല. കെ റെയിൽ ഉപേക്ഷിച്ച് വെറും ദിവസങ്ങൾക്കുള്ളിൽ തന്നെ അതിന്റെ ബദൽ പ്രഖ്യാപിച്ചിരിക്കുകയാണ് വിഡി സതീശൻ സർക്കാർ.
മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാരിന് മുന്നിൽ എത്തിയിരിക്കുകയാണ്. അതിവേഗ റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശനുമായി ഇ ശ്രീധരൻ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ പോസിറ്റീവ് പ്രതികരണമാണ് ഇരു ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വാർത്തകൾ. ഇക്കാര്യത്തിൽ വരുന്ന മന്ത്രിസഭാ യോഗം നിർണായക തീരുമാനം കൈക്കൊണ്ടേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് തുടർ ചർച്ചകൾ നടത്താൻ ധാരണയായി.
അതിവേഗ റെയിൽപാത സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക തീരുമാനം രണ്ട് ആഴ്ചക്കുള്ളിൽ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി സതീശൻ ശ്രീധരനെ അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന നിർണായക കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു.





