കൊച്ചി: ജന്മദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വസതിയിൽ സന്ദർശനം നടത്തി ബിഡിജെഎസ് നേതാവും വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപി ഭാരവാഹികൾക്കൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.
മുഖ്യമന്ത്രിയുമായുള്ളത് സൗഹൃദ സന്ദർശനമാണെന്ന് തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്നും അതിനാലാണ് ഇപ്പോൾ സന്ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എൻഡിപിക്കും വി.ഡി. സതീശനുമായി നല്ല ബന്ധമാണുള്ളതെന്ന് തുഷാർ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയെക്കുറിച്ച് നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ടെങ്കിലും അത് വ്യക്തിപരമായ അഭിപ്രായങ്ങളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എൻഡിപിയും മുഖ്യമന്ത്രിയും തമ്മിലുള്ള അകൽച്ച മാറിയോ എന്ന ചോദ്യത്തിന്, “ഉരുകാൻ ഇവിടെ കല്ലൊന്നും ഇല്ലല്ലോ” എന്നായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ മറുപടി.






