ഝാന്‍സി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചതായി റിപ്പോർട്ട്. ശ്രീ ഝർനാ പതി ധാം ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷയും ബിജെപി മഹിളാ മോർച്ച നേതാവുമായ കവിത ശർമ്മയും ക്ഷേത്ര പൂജാരിയുടെ ഭാര്യ പൂനം റാവത്തും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
ക്ഷേത്രത്തിനുള്ളിൽ ഇരുവരും തമ്മിൽ മുടി പിടിച്ചും ശാരീരികമായി ഏറ്റുമുട്ടുന്നതും വീഡിയോയിൽ കാണാം. ശനിയാഴ്ച നടന്ന സംഭവത്തിനിടെ ശിവപുരാണ പാരായണം നടക്കുന്നതിനിടെയാണ് സംഘർഷം ആരംഭിച്ചതെന്നാണ് വിവരം.
കവിത ശർമ്മയുടെ ആരോപണമനുസരിച്ച്, പൂനം റാവത്ത് ചുടുകട്ട ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണം തടയാൻ ശ്രമിച്ച മമത ചൗരസ്യ ഇടപെട്ടതോടെ കൂടുതൽ അതിക്രമം ഒഴിവായി. സംഘർഷത്തിനിടെ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
ഇരുവർക്കും പരിക്കേറ്റതായി വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, ക്ഷേത്ര പൂജാരി ബൽവീർ റാവത്ത് സംഭവത്തിൽ ഇടപെടാതെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് കവിത ശർമ്മ ആരോപിച്ചു.
ക്ഷേത്ര ട്രസ്റ്റിന്റെ ഭരണവും സംഭാവനകളും സംബന്ധിച്ച് ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് സംഘർഷത്തിലേക്ക് വഴിവച്ചതെന്ന് പറയപ്പെടുന്നു. പുതിയ ഭണ്ഡാരപ്പെട്ടി സ്ഥാപിച്ചതിനെ തുടർന്ന് തർക്കം വീണ്ടും രൂക്ഷമായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






