പാരിസ്: പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നാലെ പാരിസിലും ഫ്രാൻസിലെ മറ്റ് നഗരങ്ങളിലും നടന്ന സംഘർഷത്തിൽ 780 പേരെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ആവേശം മൂത്ത് തെരുവിലിറങ്ങിയ പിഎസ്ജി ആരാധകർ വണ്ടികൾക്ക് തീയിടുകയും കടകൾ നശിപ്പിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങൾ അതിരുകടന്നത്. റിപ്പോർട്ടുകൾ പ്രകാരം 57 പൊലീസുകാർക്കും പരിക്കേറ്റു. ശനിയാഴ്ച രാത്രി വൈകിയാണ് വിജയാഘോഷങ്ങൾ അക്രമാസക്തമായി മാറിയത്.
പാരീസിലെ പ്രശസ്തമായ ഷാംപ്സ്-എലിസീസ് മേഖലയിലും പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിന് സമീപവുമാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിയന്ത്രണം വിട്ട ചില ആരാധകർ പാരീസിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറാനും ശ്രമിച്ചു. കടകൾ തല്ലിത്തകർക്കുകയും തെരുവിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും ഇലക്ട്രിക് ബൈക്കുകൾക്കും തീയിടുകയും ചെയ്തു. പോലീസിന് നേരെ പടക്കങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും എറിഞ്ഞ ആരാധകരെ പിരിച്ചുവിടാൻ സുരക്ഷാ സേനയ്ക്ക് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു. കഴിഞ്ഞ തവണ പിഎസ്ജി ചാമ്പ്യൻസ് ലീഗ് നേടിയപ്പോഴും ഇത്തരത്തിൽ അക്രമം നടക്കുകയും 2 പേർ മരിക്കുകയും ചെയ്തിരുന്നു.






