തൃശ്ശൂർ: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയപാലത്തിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിലേക്ക്. ബുധനാഴ്ചയോടെ പാലം പൂർണമായും ഗതാഗതത്തിന് തുറന്ന് നൽകാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പാലത്തിലെ ബെയറിങ് മാറ്റുന്ന പ്രധാന പ്രവൃത്തി നേരത്തേ പൂർത്തിയായിരുന്നു. തുടർന്ന് എക്‌സ്പാൻഷൻ ജോയിന്റുകൾ നേരെയാക്കുന്ന ജോലികളാണ് ആരംഭിച്ചത്. കിഴക്കുഭാഗത്തെ അഞ്ച് ജോയിന്റുകളുടെ നിർമാണം ഞായറാഴ്ച പൂർത്തിയാക്കി. ഇവിടെ ഇപ്പോൾ കോൺക്രീറ്റ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
പടിഞ്ഞാറ് ഭാഗത്തെ എക്‌സ്പാൻഷൻ ജോയിന്റുകളുടെ നിർമാണം ഒരാഴ്ച മുമ്പ് തന്നെ പൂർത്തിയായിരുന്നു. മഴ ശക്തമാകാതിരുന്നാൽ ബാക്കി കോൺക്രീറ്റ് ജോലികളും വേഗത്തിൽ പൂർത്തിയാക്കി ബുധനാഴ്ച പാലം പൂർണമായി തുറക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. പാലത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് ചെറിയ വാഹനങ്ങൾ കടത്തിവിടുന്നതിനാൽ ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നില്ല.
മെയ് 9-നാണ് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചത്. 20 ദിവസത്തിനകം ജോലി പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. ഏഴ് സ്പാനുകളിലായി 42 ബെയറിങുകൾ മാറ്റുന്നതിനും എക്‌സ്പാൻഷൻ ജോയിന്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് പാലം അടച്ചിരുന്നത്. പ്രധാന ജോലിയായ ബെയറിങ് മാറ്റൽ ആദ്യം പൂർത്തിയാക്കിയ ശേഷം എക്‌സ്പാൻഷൻ ജോയിന്റുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.






