മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ എൽപിജി സിലിണ്ടർ നിറയ്ക്കാനായി ക്യൂവിൽ നിന്നവർക്കിടയിലേക്ക് അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
മുസഫർനഗർ ജില്ലയിലെ ഷാപൂർ മേഖലയിലെ കക്ര ഗ്രാമത്തിനടുത്തുള്ള ഗ്യാസ് ഏജൻസി ഗോഡൗണിന് പുറത്താണ് സംഭവം. തിങ്കളാഴ്ച ഏജൻസി അടച്ചതിനുശേഷം നിരവധി ഉപഭോക്താക്കൾ എൽപിജി സിലിണ്ടർ നിറയ്ക്കാനായി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഇതിനെ തുടർന്ന് നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു.
ഇതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട അമിതവേഗതയിലുള്ള കാർ ക്യൂവിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ അയ്യൂബ് (35) മരിക്കുകയും ശേഖർ എന്നയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ ശേഖറെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ പൊലീസ് കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മരിച്ച അയ്യൂബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.






