ബംഗളൂരു: ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന ശിക്ഷകൾ വേണമെന്ന കർണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമർശം വിവാദമായി. ബലാത്സംഗക്കേസിൽ പ്രതിയായ 23-കാരനായ എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ആർ. നടരാജ് ഈ പരാമർശങ്ങൾ നടത്തിയത്.
ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങൾ ആകസ്മികമായും ആവർത്തിച്ചും നടക്കുന്ന പ്രവണത വർധിച്ചുവരുകയാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതിനാൽ ക്രിമിനൽ നിയമങ്ങൾക്ക് ഫലപ്രാപ്തി കുറഞ്ഞതായി തോന്നുന്നുവെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
ചില പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിയമവ്യവസ്ഥകളെ ഉദാഹരിച്ച്, കർശനമായ ശിക്ഷകൾ ആളുകളെ നിയമത്തെ ബഹുമാനിക്കാനും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കാനും പ്രേരിപ്പിക്കുമെന്ന് ജസ്റ്റിസ് ആർ. നടരാജ് ചൂണ്ടിക്കാട്ടി.
കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശിക്ഷാനയങ്ങളെക്കുറിച്ചുള്ള ഈ പരാമർശങ്ങളാണ് ഇപ്പോൾ വ്യാപക ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്നത്.






