തിരുവനന്തപുരം: നിയമസഭയിൽ ചട്ടം മറികിടന്ന് ബിജെപിക്ക് സംസാരിക്കാൻ അവസരം നൽകിയെന്നാരോപിച്ച് പ്രതിപക്ഷ പ്രതിഷേധം. വാക്ക് ഔട്ട് പ്രസംഗത്തിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ സംസാരിച്ച് തീരും മുമ്പ് ബിജെപി കക്ഷി നേതാവ് ബി.ബി ഗോപകുമാറിന് സ്പീക്കർ അവസരം നൽകിയതിലാണ് പ്രതിഷേധം. ചട്ട വ്യതിയാനം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവിനോട് ഉദാരമനസ്കത വേണ്ടേ എന്നായിരുന്നു സ്പീക്കറുടെ മറു ചോദ്യം.
അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെടുന്ന കക്ഷികൾക്ക് വാക്ക് ഔട്ട് പ്രസംഗത്തിന് അവസരം നൽകുക എന്നതാണ് സഭാ ചട്ടം. എന്നാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിച്ച ഉടനെ ബിജെപി കക്ഷി നേതാവ് ബി.ബി ഗോപകുമാർ എഴുന്നേറ്റു. അപ്പോൾ തന്നെ സഭ ചട്ടം ചൂണ്ടിക്കാട്ടി സിപിഐ അംഗം രാജൻ എഴുന്നേറ്റു. രാജന്റെ പ്രസംഗശേഷമാണ് ബിജെപി കക്ഷി നേതാവ് ബി.ബി ഗോപകുമാറിന് സ്പീക്കർ അവസരം നൽകിയത്. ഗോപകുമാർ പ്രസംഗം ആരംഭിച്ച ഉടനെ പുതിയ അംഗം എന്ന നിലയിൽ ചട്ടവും കീഴടക്കവും തൽക്കാലം ഒഴിവാക്കുന്നുവെന്ന് സ്പീക്കർ അറിയിച്ചു. സഭ ഹാളിലേക്ക് മടങ്ങിയെത്തിയ പ്രതിപക്ഷം ഇതോടെ ബഹളം ആരംഭിച്ചു.
കീഴ്വഴക്കമായി കാണരുതെന്നും, ആദ്യമായി സഭയിലെത്തിയ ആളെന്ന നിലയിൽ ഉദാരമനസ്കത വേണ്ടെയുന്നുമായിരുന്നു സ്പീക്കറുടെ മറുപടി. പിന്നീട് സംസാരിക്കാൻ ഒരുങ്ങിയ വി.മുരളീധരനെ ചട്ടങ്ങൾ വിശദീകരിച്ച് സ്പീക്കർ തടഞ്ഞു. അതിനിടെ ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിൽ ബിജെപിക്ക് മുറി അനുവദിച്ചു. പാർലമെന്ററി പാർട്ടി ഓഫീസിനായാണ് മുറിയനുവദിച്ചത്. നിയമസഭാ മന്ദിരത്തിലെ 303ാം നമ്പർ മുറിയാണ് ബിജെപിയുടെ പാർലമെന്ററി പാർട്ടി ഓഫീസായി പ്രവർത്തിക്കുക.






