കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ടിഎംസി നേതാക്കൾക്കും പ്രവർത്തകർക്കും നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ വൻ ധർണ സംഘടിപ്പിച്ച് മമതാ ബാനർജി. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും രൂക്ഷവിമർശനങ്ങളാണ് മമത ധർണയിൽ ഉന്നയിച്ചത്.
ടിഎംസി നേതാക്കൾക്ക് എതിരായ ആക്രമണങ്ങൾക്കും വഴിയോരക്കച്ചവടക്കാരെ നിർബന്ധിതമായി ഒഴിപ്പിക്കുന്നതിനുമെതിരേ പോരാടും അല്ലെങ്കിൽ മരിക്കുമെന്ന് മമത പറഞ്ഞു. നേരത്തെ, റാണി റാഷ്മണി റോഡിലായിരുന്നു ടിഎംസി ധർണ സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും കൊൽക്കത്താ പോലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിഷേധത്തിനുള്ള വേദി, എസ്പ്ലനേഡിലെ വൈ ചാനലിലേക്ക് മാറ്റിയിരുന്നു. ഇതിനെയും മമത വിമർശിച്ചു. ഞങ്ങൾക്ക് വേദിയൊരുക്കാനോ മൈക്ക് ഉപയോഗിക്കാനോ അനുമതി തന്നില്ലന്നും അവർ പറഞ്ഞു. രാജ്യവ്യാപകമായി കൈക്കൊള്ളേണ്ട നടപടികൾ എന്തെന്ന് തീരുമാനിക്കാൻ ബിജെപി വിരുദ്ധ പാർട്ടികൾ ഉടൻ ഡൽഹിയിൽ യോഗം ചേരുമെന്നും മമത പറഞ്ഞു.
ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, മുതിർന്ന നേതാവ് കല്യാൺ ബാനർജി എന്നിവർക്കെതിരേ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധവും ആക്രമണവും നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ടിഎംസി ധർണ. മോദി ബംഗാളിനെ അന്ധകാരത്തിലേക്ക് തള്ളിയിട്ടെന്നും മമത വിമർശിച്ചു. തങ്ങളെയോ തങ്ങളുടെ ജനാധിപത്യത്തെയോ ഭരണഘടനയേയോ തകർക്കാൻ ശ്രമിക്കരുതെന്ന് പറഞ്ഞ അവർ, വലിയ തീരുമാനങ്ങളെടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കരുതെന്നും കൂട്ടിച്ചേർത്തു. ടിഎംസിയുടെ നിരവധി പ്രവർത്തകരും നേതാക്കളുമാണ് ധർണയിൽ പങ്കെടുക്കാനെത്തിയത്.






