പത്തനംതിട്ട: മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്ത് കാത്തിരുന്ന യാത്രക്കാരെ വഴിയിലുപേക്ഷിച്ച സംഭവത്തിൽ കെഎസ്ആർടിസിക്ക് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തി. പരാതിക്കാരി തിരുവല്ല സ്വദേശിനി ശ്രുതി സൂസൻ ഫിലിപ്പിന് 35,146 രൂപ നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.
ടിക്കറ്റ് തുകയായ 146 രൂപ, നഷ്ടപരിഹാരമായി 25,000 രൂപ, കോടതി ചെലവായി 10,000 രൂപ എന്നിവ ചേർന്നാണ് ആകെ തുക നിശ്ചയിച്ചിരിക്കുന്നത്. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ തുക നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.
സംഭവം 2024 ഓഗസ്റ്റ് 24-നായിരുന്നു. തിരുവല്ലയിൽ നിന്ന് കാട്ടാക്കട വഴി എറണാകുളം അമൃത ആശുപത്രിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ (Trip Code: 0400KTAAIMSH, PNR No. 6810763) യാത്രയ്ക്കായി ശ്രുതിയും കുടുംബാംഗങ്ങളും മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തിരുന്നു. സ്റ്റേഷൻ മാസ്റ്ററുടെ നിർദേശപ്രകാരം രാവിലെ 7.30 മുതൽ തിരുവല്ല ഡിപ്പോയിൽ ബസ് കാത്തിരുന്നെങ്കിലും 8.10 വരെ ബസ് എത്തിയില്ലെന്ന് പരാതിയിൽ പറയുന്നു.
പിന്നീട് ബസിന്റെ ക്രൂ നമ്പറിൽ ബന്ധപ്പെടുമ്പോൾ ബസ് തിരുവല്ല ഡിപ്പോയിൽ എത്താതെ കോട്ടയത്തേക്ക് പോയതായി അറിയിച്ചതായി പറയുന്നു. “മറ്റൊരു ബസിൽ കയറി പോകൂ” എന്ന മറുപടിയും ജീവനക്കാരിൽ നിന്ന് ലഭിച്ചതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് സ്റ്റേഷൻ മാസ്റ്ററോട് അന്വേഷിച്ചപ്പോൾ ബസ് ഡിപ്പോയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമായിരുന്നു.






