ആലപ്പുഴ: ചെങ്ങന്നൂർ കോടതിയിൽ മുൻസിഫ് മജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കോടതി ജീവനക്കാരും ഓട്ടോ തൊഴിലാളികളും ചേർന്ന് പിടികൂടി. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
ചെങ്ങന്നൂർ പെരിങ്ങാല സ്വദേശിയായ അരുൺ മോഹനാണ് കോടതിയിൽ അതിക്രമം നടത്തിയത്. മുൻസിഫ് അമല ലോറൻസിന്റെ ചേംബറിലേക്ക് ഹെൽമെറ്റും റെയിൻകോട്ടും ധരിച്ച് ഇയാൾ കയറുകയായിരുന്നു. യുവാവിനെ കണ്ട മുൻസിഫ് ഭയന്ന് ജീവനക്കാരുടെ ഓഫീസിലേക്ക് ഓടി രക്ഷപ്പെട്ടു.
ഇതിനിടെ രണ്ട് കോടതി ജീവനക്കാർ ചേർന്ന് യുവാവിനെ തടഞ്ഞു. പ്രതിയുടെ റെയിൻകോട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന ചില്ലുകുപ്പി നിലത്തുവീണ് പൊട്ടുകയും ചെയ്തു. തുടർന്ന് കോടതിയുടെ കിഴക്കേ ഗേറ്റിലൂടെ പുറത്തേക്ക് ഓടിയ യുവാവിനെ സിവിൽ സ്റ്റേഷന് സമീപത്ത് കോടതി ജീവനക്കാരും ഓട്ടോ തൊഴിലാളികളും ചേർന്ന് പിടികൂടി.
പ്രതിയെ പിടികൂടുന്നതിനിടെയുണ്ടായ മൽപിടിത്തത്തിൽ രണ്ട് കോടതി ജീവനക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവാവ് കോടതി പരിസരത്ത് കണ്ടിരുന്നതായി ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.






