കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലാണ് മരണമുണ്ടായതെന്നും നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ‘ചുവപ്പ് രേഖ’ ആണെന്നും, അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് പ്രതികരിക്കാനുള്ള അവകാശം ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തിൽ വിമാനത്താവളത്തിലെ ടി1 ടെർമിനലിന് കേടുപാടുകൾ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചില വിമാനങ്ങൾ മാറ്റി പാർപ്പിക്കുകയും ചെയ്തു.
സുരക്ഷാ സാഹചര്യം വിലയിരുത്തി കുവൈത്ത് എയർവേയ്സ് സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി അറിയിച്ചു.
ഇതിനിടെ ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതായി വിലയിരുത്തപ്പെടുന്ന സാഹചര്യത്തിൽ, ഏകോപിത പ്രതികരണം ആവശ്യമാണ് എന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് അഭിപ്രായപ്പെട്ടു.






