ന്യൂഡൽഹി: റെയിൽവേ ജീവനക്കാരെയും കേന്ദ്രസർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി. റെയിൽവേ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ പ്രത്യേക റെയിൽവേ ചട്ടങ്ങൾ പ്രകാരമാണെന്നത് മാത്രം അവർ കേന്ദ്ര സർക്കാർ ജീവനക്കാരല്ലെന്നതിന് കാരണമാകില്ലെന്ന് കോടതി വ്യക്തമാക്കി. പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ വേതനം നിശ്ചയിക്കുന്നതിൽ റെയിൽവേയിലെ മുൻകാല സേവനത്തിന് വെയിറ്റേജ് നൽകണമെന്നും കോടതി ഉത്തരവിട്ടു. സർവീസ് സംബന്ധമായ വിഷയങ്ങളിൽ റെയിൽവേ ജീവനക്കാർക്ക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാമെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പത്തുവർഷത്തിലേറെ റെയിൽവേയിൽ സ്ഥിരം സേവനമനുഷ്ഠിച്ച ശേഷം കെ.എസ്.ഇ.ബിയിൽ സബ് എൻജിനിയറായി ചേർന്ന ബെൻസി ജോൺ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. 1990-ൽ ജൂനിയർ ഡ്രാഫ്റ്റ്സ്മാനായി റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ച ബെൻസി ജോൺ, 2001-ൽ അവിടെനിന്ന് രാജിവെച്ച ശേഷം കെ.എസ്.ഇ.ബിയിൽ സബ് എൻജിനിയറായി നിയമിതനായി.
റെയിൽവേയിലെ മുൻകാല സേവനം പരിഗണിച്ചാണ് ആദ്യം ബെൻസി ജോണിന്റെ ശമ്പളം നിശ്ചയിച്ചിരുന്നത്. എന്നാൽ 2012 ഡിസംബറിൽ റെയിൽവേ ബോർഡിന്റെ ചീഫ് ഇന്റേണൽ ഓഡിറ്റർ ഇതിനെ എതിർക്കുകയും അധികമായി നൽകിയ തുക തിരിച്ചുപിടിക്കാൻ നിർദേശിക്കുകയും ചെയ്തു. റെയിൽവേ സേവനം കേന്ദ്ര സർക്കാർ സേവനമായി കണക്കാക്കി ശമ്പള നിർണയത്തിൽ വെയിറ്റേജ് നൽകാനാവില്ലെന്നായിരുന്നു വാദം.
കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ബെൻസി ജോണിന് അനുകൂലമായി വിധിച്ചെങ്കിലും, കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങൾ റെയിൽവേ ജീവനക്കാർക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് ആ വിധി റദ്ദാക്കിയിരുന്നു.
എന്നാൽ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവാണ് ഇന്ത്യൻ റെയിൽവേയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. റെയിൽവേ ബോർഡിന് പ്രത്യേക അധികാരങ്ങളുണ്ടെന്ന കാരണത്താൽ ജീവനക്കാരുടെ കേന്ദ്ര സർക്കാർ ജീവനക്കാരെന്ന പദവി ഇല്ലാതാകില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തേ അനുവദിച്ച ആനുകൂല്യങ്ങൾ പിന്നീട് ബോർഡ് ഉത്തരവിലൂടെ പിൻവലിച്ചതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി റദ്ദാക്കിയ സുപ്രീംകോടതി, സിംഗിൾ ബെഞ്ചിന്റെ വിധി പുനഃസ്ഥാപിക്കുകയും ബെൻസി ജോണിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ മൂന്ന് മാസത്തിനകം നൽകാൻ നിർദേശിക്കുകയും ചെയ്തു.






