കോഴിക്കോട്: മുനമ്പം ഭൂമി തർക്കം തിളച്ച് നിൽക്കെ തന്നെ തളിപ്പറമ്പിലെ വഖഫ്ഭൂമികളിലേക്കും ശ്രദ്ധ തിരിച്ച് കേരള വഖഫ് ബോർഡ്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വഖഫ് സ്വത്തുക്കൾ കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള നടപടികളാണ് ബോർഡ് ആരംഭിച്ചിരിക്കുന്നത്. മുനിസിപ്പൽ ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളും നിരവധി വാണിജ്യ കെട്ടിടങ്ങളും ഈ ഭൂമിയിലാണുള്ളതെന്നാണ് വിവരം.
ആദ്യഘട്ടമായി, തളിപ്പറമ്പിൽ സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയതായോ കൈയേറിയതായോ ആരോപിക്കപ്പെടുന്ന വഖഫ് ഭൂമികളുമായി ബന്ധപ്പെട്ട രേഖകൾ ബോർഡ് ശേഖരിച്ചുതുടങ്ങി. വഖഫ്ബോർഡിന്റെ കണക്കുകൾ പ്രകാരം തളിപ്പറമ്പിൽ ഏകദേശം 634 ഏക്കർ വഖഫ് ഭൂമിയുണ്ട്. ഇതിൽ 400 ഏക്കറോളം ഭൂമി തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റിന്റെ മുത്തവല്ലി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ഭൂമിയുടെ രേഖകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് തളിപ്പറമ്പ് വഖഫ് സംരക്ഷണ സമിതി ആരോപിച്ചു.




