നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ രണ്ടിടങ്ങളിലായി വൻ തീപിടിത്തം. സെക്ടർ 75-ലെ ‘ഐവി കൗണ്ടി’ എന്ന ആഡംബര ഫ്ലാറ്റ് സമുച്ചയത്തിലും സെക്ടർ 52-ലെ ഒരു പേയിംഗ് ഗസ്റ്റ് താമസകേന്ദ്രത്തിലുമാണ് തീപിടിത്തം ഉണ്ടായത്. രണ്ട് സംഭവങ്ങളിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമനസേനയും പോലീസും ചേർന്ന് തീയണച്ചു.
ഐവി കൗണ്ടിയിൽ രാവിലെ 7.30 ഓടെയാണ് 28 നില കെട്ടിടത്തിന്റെ 12-ാം നിലയിലെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. തീ അതിവേഗം പടർന്നു, കെട്ടിടത്തിൽ നിന്ന് കറുത്ത പുക ഉയർന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഫ്ലാറ്റിൽ കുടുങ്ങിയിരുന്ന ദമ്പതികളെയും കുട്ടികളെയും അഗ്നിശമനസേന സുരക്ഷിതമായി പുറത്തെത്തിച്ചു. മുൻകരുതലിന്റെ ഭാഗമായി മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു. എസിയുടെ തകരാറോ പൂജാമുറിയിൽ നിന്നോ തീപിടിത്തമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടയിൽ സെക്ടർ 52 ശതാബ്ദി വിഹാറിലെ ഒരു കെട്ടിടത്തിലും തീപിടിത്തം റിപ്പോർട്ട് ചെയ്തു. റെസ്റ്റോറന്റിലെ ഫ്രീസറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് വിവരം. കെട്ടിടത്തിൽ ഉണ്ടായിരുന്ന 15 പേരെ രക്ഷപ്പെടുത്തി. ഡൽഹിയിലെ ഹോട്ടൽ തീപിടിത്തത്തിൽ 21 പേർ മരിച്ച സംഭവത്തിന് പിന്നാലെ ഫയർ സേഫ്റ്റി പരിശോധനകൾ നടക്കുന്ന സാഹചര്യത്തിലാണ് നോയിഡയിൽ രണ്ടിടങ്ങളിലായി തീപിടിത്തം ഉണ്ടായത്.






