കാസർകോട്: കാഞ്ഞങ്ങാട്ട് കനത്ത മഴയെ തുടർന്ന് സി.എസ്.ഐ. ക്രിസ്ത്യൻ പള്ളിയുടെ മതിൽ തകർന്നു റോഡിലേക്ക് വീണു. അപകടസമയത്ത് റോഡിലൂടെ ആളുകളോ വാഹനങ്ങളോ കടന്നുപോകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോൺക്രീറ്റ് സ്ലാബുകൾക്ക് മതിയായ താങ്ങ് നൽകാതെയുള്ള നിർമാണമാണ് മതിൽ തകർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അധികം പഴക്കമില്ലാത്ത മതിലാണ് ഇടിഞ്ഞുവീണത്.
അപകടത്തിന് തൊട്ടുമുമ്പ് സ്ഥലത്തുനിന്ന് ഓട്ടോറിക്ഷയുമായി പുറപ്പെട്ട ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മതിൽ തകർന്നുവീഴുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സ്കൂൾ വിദ്യാർഥികളും വാഹനങ്ങളും പതിവായി ഉപയോഗിക്കുന്ന വഴിയിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. സംഭവത്തെ തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിൽ വീണ കല്ലുകളും മണ്ണും നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു.






