കൊല്ലം: ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊല്ലം അയത്തിൽ സ്വദേശിയായ സൽമാൻ ഫാരിസ് (14) ആണ് മരിച്ചത്. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മുന്നിൽ സഞ്ചരിച്ചിരുന്ന ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ഇരുചക്ര വാഹനത്തിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട സൽമാൻ ഫാരിസ് റോഡിലേക്ക് തെറിച്ചുവീണ് ടിപ്പർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നു. പ്രധാന റോഡുകളിൽ നിന്ന് വാഹനങ്ങൾ ചെറിയ റോഡുകളിലേക്ക് തിരിച്ചുവിടുന്ന സാഹചര്യത്തിലാണ് അപകടം സംഭവിച്ചത്.






