കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് അനുമതി കൊടുത്തതിലൂടെ ഒരു സോഷ്യൽ എക്സ്പെരിമെന്റ് കൂടിയായിരുന്നു കേന്ദ്ര സർക്കാർ ലക്ഷ്യം. സോഷ്യൽ മീഡിയക്കപ്പുറം ഈ മൂവ്മെന്റിന് എന്തെങ്കിലും അസ്ഥിത്വം ഉണ്ടോ എന്നറിയാൻ ഇതേ മാർഗമുണ്ടായിരുന്നുള്ളു. സ്ഥാപകൻ അഭിജിത്തിന്റെ ആഹ്വാനം സ്വീകരിച്ച് വൻ ജനാവലിയായിരുന്നു ഡൽഹി ജന്തർ മന്തറിൽ തടിച്ചുകൂടിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നതായിരുന്നു പാറ്റകളുടെ പ്രധാന ആവശ്യം. പ്ലക്കാർഡുകളും ബാനറുകളുമായി നൂറുകണക്കിനു പേരാണ് ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിഷേധിക്കുന്നത്. ഇതൊരു നീണ്ട പോരാട്ടമാണെന്നും തങ്ങളെ ഇവിടെനിന്ന് തുടച്ചുമാറ്റാനാവില്ലെന്നുമാണ് ജനക്കൂട്ടത്തെ അഭിസംബോധ ചെയ്ത് അഭിജിത് പറഞ്ഞത്. വിമാനത്താവളത്തിൽ നിന്ന് അംബ്ദേകറുടെ ആത്മകഥ കയ്യിലേന്തിയാണ് അഭിജിത് സമരസ്ഥലത്തേക്ക് എത്തിയത്.
‘‘എന്റെ സുഹൃത്തുക്കളെ, ഇതൊരു നീണ്ട പോരാട്ടമാണ്. ധർമേന്ദ്ര പ്രധാന്റെ രാജി നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ട് ഒരുമാസമായിരിക്കുകയാണ്. എന്നാൽ നടപടിയെടുക്കുന്നതിനു പകരം നാണമില്ലാത്ത ഇവർ നമ്മുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാനുമാണു ശ്രമിക്കുന്നത്. നിങ്ങൾക്ക് ഞങ്ങളുടെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ കഴിയുമായിരിക്കും. എന്നാൽ ഇവിടെനിന്നു ഞങ്ങളെ തുടച്ചുമാറ്റാൻ നിങ്ങൾക്കാവില്ല’’ – ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് അഭിജിത് പറഞ്ഞു.
തന്റെ സ്വാതന്ത്ര്യം ഇതോടെ ഇല്ലാതാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇറങ്ങി പുറപ്പെട്ടതെന്ന് അദ്ദേഹം പറയുന്നുണ്ട്. ജയിൽവാസം ഭയന്ന് പലരും സ്വയം വിട്ടുവീഴ്ച ചെയ്ത് ജീവിച്ച് പോകുന്നു. എന്നാൽ ഈ രാജ്യത്തെ വിദ്യാർഥികളും യുവാക്കളും വിറ്റുപോകപ്പെട്ടിട്ടില്ലെന്നും അഭിജീത് ഹിന്ദിയിൽ പറഞ്ഞപ്പോൾ വലിയ ആരവം ജനങ്ങളിൽ നിന്ന് ഉയർന്നിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സ്കൂൾ – കോളജ് വിദ്യാർഥികളും യുവ പ്രഫഷനലുകളുമായിരുന്നു. പലരും പാറ്റയുടെ മുഖംമൂടി ധരിച്ചും കൈയിൽ പൂക്കളുമായുമാണ് എത്തിയത്. സ്കൂൾ വിദ്യാർഥികളും സമരത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജയ്ക്ക് നേരെ ആക്രമണമുണ്ടായതും പ്രതിഷേധത്തെ മങ്ങലേൽപ്പിച്ചു. പ്രതിഷേധത്തിനെതിരെ രംഗത്തുവന്നവർ തള്ളിയിട്ടെന്നാണ് ആനി രാജയുടെ ആരോപണം. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങളുമായി പാറ്റകളെ തുരത്താൻ ബജ്രംഗ് ദൾ പ്രവർത്തകർ എത്തിയതോടെ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന സ്ഥിതി വന്നിരുന്നു. സമരത്തിന് എൻസിപി (ശരദ് പവാർ) ജനറൽ സെക്രട്ടറിയും എംഎൽഎയുമായ രോഹിത് പവാറിന്റെ പിന്തുണയുമുണ്ട്.
എന്നാൽ വെറും രാജിയിൽ മാത്രം ഒതുങ്ങുന്നതല്ല പാറ്റകളുടെ ആവശ്യങ്ങൾ. 5 മറ്റ് ആവശ്യങ്ങളും സിജെപി മുന്നോട്ട് വച്ചിട്ടുണ്ട്. കൃത്യമായ പരിശീലനത്തിനു ശേഷം മാത്രം വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റലൈസേഷൻ, കലാപബാധിത മണിപ്പുരിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം സാധാരണനിലയിലെത്തിക്കുക, വിദ്യാർഥികളെയും മാതാപിതാക്കളെയും ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കുക, കുട്ടികളുടെ മാനസികാരോഗ്യത്തിനു പ്രാധാന്യം കൊടുക്കുക, മത്സരപ്പരീക്ഷകളിൽ നീതിയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുക തുടങ്ങിയവയാണ് അവ.
അതേസമയം, മുൻനിര ദേശീയ പത്രങ്ങളിലോ ചാനലുകളിലോ ഇന്നത്തെ സിജെപിയുടെ പ്രതിഷേധം വാർത്തയായില്ലെന്നതാണ് ശ്രദ്ധേയം. ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു പത്രങ്ങൾ അവരുടെ മുൻ പേജിൽ നിന്ന് സിജെപി പ്രതിഷേധം ഒഴിവാക്കി. എന്നാൽ ഇന്ത്യൻ എക്സ്പ്രസിന്റെ ഒന്നാം പേജിൽ ഒറ്റക്കോളം വാർത്തയായി സിജെപി പ്രതിഷേധത്തെ ചുരുക്കി. ദേശീയ വാർത്താചാനലുകളിലും പ്രതിഷേധം ഒരുഘട്ടത്തിൽപ്പോലും തത്സമയം സംപ്രേഷണം ചെയ്തിട്ടില്ലെന്നുമാത്രമല്ല പൂർണ്ണമായും കണ്ണടയ്ക്കുന്ന നിലയിലായിരുന്നു. ദേശീയ മാധ്യമങ്ങളുടെ ഈ നിലപാടിനെതിരെ വിമർശനം ശക്തമാണ്. ആരോടാണ് ഇവർ വിധേയത്വം കാണിക്കുന്നത് എന്നതിൽ സംശയമില്ലല്ലോയെന്നാണ് സാമൂഹമാധ്യമങ്ങളിലെ ചോദ്യം. ‘ഗോദി മീഡിയ’ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഇനി മറ്റൊരു വശം നോക്കാം. കോൺഗ്രസ് അടക്കമുള്ള പാർട്ടികളെല്ലാം വളരെ ശ്രദ്ധയോടെ മാത്രമാണ് കോക്രോച്ചുകളെ സമീപിക്കുന്നത്. സിജെപിയുടെ ഉൽപത്തിയുടെ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ല എന്നത് തന്നെയാണ് അതിന് കാരണം. രാജ്യത്ത് ഒരു അരാഷ്ട്രീയ കലാപം സൃഷ്ടിച്ച് അരാജകത്വം ഉണ്ടാക്കുകയാണോ ഗൂഢലക്ഷ്യമെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ ഭരണസംവിധാനങ്ങളെ അട്ടിമറിക്കാനുള്ള വിദേശശക്തികളുടെ ടൂളാണോ ഈ പാറ്റകളെന്ന സംശയവും പ്രസക്തമാണ്.
പക്ഷേ സമൂഹമാധ്യമങ്ങൾ വഴി “കോക്രോച്ച് പാർട്ടി”യുടെ അംഗബലം അതിവേഗം വർധിക്കുന്നതായി കാണാം. ധാർഷ്ട്യം നിറഞ്ഞ ജുഡീഷ്യറിയും അഴിമതി വാഴുന്ന ഭരണവും വെറുപ്പ് പടർത്തുന്ന രാഷ്ട്രീയവും മതിയായി എന്ന് അവർ വിളിച്ചു പറയുന്നു. ജനങ്ങളെ കീടങ്ങൾ എന്ന് വിളിച്ച അധികാരകൊട്ടാരങ്ങൾ നിലം പതിച്ചതാണ് ചരിത്രം.
ഇപ്പോഴത്തെ “പാറ്റശല്യം” സർക്കാരിനെയും ഗോദി മീഡിയയെയും അലോസരപ്പെടുത്തുന്നുണ്ട്. ഗോദി മീഡിയക്ക് താൻ അഭിമുഖം നൽകില്ലെന്ന് അഭിജിത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതായാലും ആഗോള മാധ്യമങ്ങൾ ഇതിനെ കൗതുകത്തോടെ വീക്ഷിക്കുന്നു.
നേപ്പാളും ബംഗ്ലാദേശും മറ്റും ഓൺലൈനിൽ തുടങ്ങിയ യുവജന പ്രക്ഷോഭങ്ങളിലൂടെ ഭരണമാറ്റം കണ്ടത് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം ഓൺലൈൻ ആക്ടിവിസം കൊണ്ട് മാത്രം ഒന്നും നേടാനാകില്ലെന്നും തെരുവിലും തെരഞ്ഞെടുപ്പിലും ശക്തി തെളിയിക്കുമ്പോഴേ മാറ്റമുണ്ടാകൂ എന്നും ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്. ഓൺലൈൻ സംഘാടനം, സംഘാടനം മാത്രമാണ്. എന്നാൽ ജനങ്ങളെ ചിന്തിപ്പിക്കാനും ചലിപ്പിക്കാനും കഴിയുക പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമാണ്. രാഷ്ട്രീയ ചാലക ശക്തിയാകാൻ കോക്രോച്ച് ജനതാ പാർട്ടിക്ക് ഇനിയുമേറെ പോകേണ്ടിവരും. ഓളമുണ്ടാക്കാൻ പാറ്റ മതി, മാറ്റമുണ്ടാക്കാൻ തെരുവിലെ മനുഷ്യൻ തന്നെ വേണം.






