ന്യൂഡൽഹി: ഇൻഡ്യ സഖ്യ യോഗത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുക്കില്ല. പ്രതിഷേധ സൂചനയായി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. എന്നാൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എം.പി. യോഗത്തിൽ പങ്കെടുക്കും.
കോൺഗ്രസിനെതിരായ അതൃപ്തി യോഗത്തിൽ ശക്തമായി ഉയർത്തുമെന്ന് സിപിഐഎം അറിയിച്ചു. സിപിഐയും കോൺഗ്രസിന്റെ നിലപാടുകളോട് അസന്തോഷം പ്രകടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയാണ് യോഗത്തിൽ പങ്കെടുക്കുക.
ബിജെപിക്കെതിരായ പോരാട്ടത്തിനായാണ് ഇൻഡ്യ സഖ്യം രൂപീകരിച്ചതെങ്കിലും, കേരളത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണെന്ന് എം.എ. ബേബി വിമർശിച്ചു. സംസ്ഥാനത്ത് സിപിഐഎമ്മിനെതിരെ കോൺഗ്രസ് ദേശീയ നേതാക്കൾ പോലും ബിജെപി ഡീൽ ആരോപണം ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന ആരോപണവും സിപിഐഎം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് സഖ്യ നേതൃത്വത്തിന് സിപിഐഎം കത്ത് നൽകിയിരുന്നു.
അതേസമയം, ജാർഖണ്ഡ് മുക്തി മോർച്ചയും ഡിഎംകെയും ഉൾപ്പെടെ മറ്റു ഘടകകക്ഷികളും കോൺഗ്രസിന്റെ ഏകപക്ഷീയമായ നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ച് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയോ വിമർശനം ഉന്നയിക്കുകയോ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. യോഗം ചൊവ്വാഴ്ച ന്യൂഡൽഹിയിൽ ചേരും.






