കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി.
റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർക്കാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തവരെയും പിന്നീട് പ്രചരിപ്പിച്ചവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
നോട്ടീസ് ലഭിച്ചവർ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പേജുകളിലും സന്ദേശം പങ്കുവെച്ചവരാണെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ സന്ദേശത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം, ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയോട് കൂടുതൽ സാങ്കേതിക വിവരങ്ങൾ ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.
വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ ലക്ഷ്യമാക്കി, യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് അനുകൂലമായി പ്രചരിപ്പിച്ച വ്യാജ സന്ദേശമാണ് കേസിന് തുടക്കമായത്. ഈ സന്ദേശം ആദ്യം എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നിർമ്മിച്ചതാണെന്ന രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തന്റെ സൃഷ്ടിയല്ലെന്ന് കാണിച്ച് കാസിം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് അന്വേഷണത്തിൽ ഈ സ്ക്രീൻഷോട്ട് കാസിം നിർമ്മിച്ചതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് പ്രചരിപ്പിച്ച സൈബർ ഗ്രൂപ്പുകളെയും വ്യക്തികളെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.






