റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട 20-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
റാഞ്ചി ജില്ലയിലെ മന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവതിയെ ബലമായി ഗ്രാമത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും വൈദ്യപരിശോധനയ്ക്കായി റാഞ്ചിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
തുടർന്ന് ബുർമു, ചാൻഹോ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ പ്രായം 19നും 24നും ഇടയിലാണ്. കേസിൽ ഉൾപ്പെട്ട 15-കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് റാഞ്ചി എസ്.പി. ഗൗരവ് ഗോസ്വാമി അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.






