മനില: ഫിലിപ്പീൻസിനെ ഞെട്ടിച്ച് വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തെക്കൻ ഫിലിപ്പീൻസിലെ മിന്റനാവോ ദ്വീപാണ്. തുടർന്ന് ഫിലിപ്പീൻസിന്റെയും ഇന്തോനേഷ്യയുടെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, പലാവു, തായ്വാൻ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിലെ ചില തീരപ്രദേശങ്ങളിൽ വ്യാപകമായി അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കാമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.
🇵🇭 Devastating scenes from General Santos, Philippines
— Mario Nawfal (@MarioNawfal) June 8, 2026
High school and university buildings have collapsed after a powerful earthquake struck the city.
Prayers for the victims and rescuers on the ground.
Source: @TabzLIVE / Writer: Oliver https://t.co/3FraWamy9L pic.twitter.com/GXbZbmbAWB
ഭൂമി ശക്തമായി കുലുങ്ങിയതോടെ കെട്ടിടങ്ങൾ തകർന്ന് തരിപ്പണമാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. പ്രധാന ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷം 6.1 തീവ്രതയുള്ള തുടർച്ചലനവും അനുഭവപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഭൂചലനത്തിൽ ഇതുവരെ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.






