വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ വിവാദ സ്‌ക്രീന്‍ഷോട്ട് “വടകര സ്‌ക്വാഡ്” എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ലഭിച്ചതെന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാനമായ മൊഴികളാണ് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഗ്രൂപ്പിന്റെ അഡ്മിനായ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന്‍ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. റിബേഷിന് സ്‌ക്രീന്‍ഷോട്ട് എത്തിയത് ജിതിന്‍ ഭാസ്‌കറിലൂടെ ഗ്രൂപ്പിലൂടെയാണെന്ന സംശയം ശക്തമായിരിക്കുകയാണ്.
എന്നാൽ ഈ സ്‌ക്രീന്‍ഷോട്ടിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കേസിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ റിബേഷ് ഉൾപ്പെടെയുള്ളവരെ വീണ്ടും വിളിച്ചുവരുത്താനും സാധ്യതയുണ്ട്. ചില മറ്റ് ഇടതു വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മെറ്റയിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നതോടെ സ്‌ക്രീന്‍ഷോട്ട് എവിടെ നിന്നാണ് നിർമ്മിച്ചതെന്നതിൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ജിതിന്‍ ഭാസ്‌കറിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.






