ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കാക്ക്രോച്ച് ജനതാ പാർട്ടി രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു. നാളെ പൂനെയിൽ നിന്ന് സമരത്തിന് തുടക്കമിടുമെന്നും തുടർന്ന് ലഖ്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന അറിയിച്ചു.
നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലായതായി സംഘടന ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നത് വരെ സമാധാനപരമായ പ്രക്ഷോഭം തുടരുമെന്നും സിജെപി വ്യക്തമാക്കി. ജൂൺ 6-ന് ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം യുവജനങ്ങളുടെ ശക്തമായ പ്രതികരണമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
പ്രതിഷേധങ്ങൾക്കുശേഷവും നടപടി ഉണ്ടായില്ലെങ്കിൽ ജൂൺ 20 മുതൽ ഡൽഹിയിലെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത സംരക്ഷിക്കാനും വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കാനും വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർ പ്രതിഷേധത്തിൽ പങ്കാളികളാകണമെന്ന് സംഘടന അഭ്യർത്ഥിച്ചു.






