ന്യൂഡൽഹി: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പരസ്യമായി സ്ത്രീവിരുദ്ധതയും അതിക്രമവും വെളിപ്പെടുത്തിയ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും വെബ് ഡെവലപ്പറുമായ ഹിമാൻഷു ജാഗ്രയെന്ന (23) യുവാവിനെയാണ് ഗുഡ്ഗാവിലെ ‘സ്റ്റാർവിക് ഡിസൈൻ’ എന്ന കമ്പനി പിരിച്ചുവിട്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചയാൾക്കൊപ്പം ചേർന്നുപ്രവർത്തിക്കാനാകില്ലെന്ന് കമ്പനി ഉടമ വിവേക് വിശ്വകർമ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
പ്രമുഖ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പ്രണീത് മോറെയുടെ പരിപാടിക്കിടെയായിരുന്നു ഹിമാൻഷുവിന്റെ വിവാദ പരാമർശം. ഡേറ്റിങ് അനുഭവം പങ്കുവെക്കാനുള്ള അവതാരകന്റെ ചോദ്യത്തിന് യുവാവ് ക്രൂരമായ അതിക്രമം തമാശയെന്നോണം വിളിച്ചുപറഞ്ഞത്. പെൺകുട്ടിക്ക് 370 രൂപയുടെ ചിക്കൻ ബിരിയാണി വാങ്ങി നൽകിയെന്നും, ഇതിന് പകരമായി ലൈംഗികത പ്രതീക്ഷിച്ചുവെന്നും ഇയാൾ പറഞ്ഞു.
പെൺകുട്ടിക്ക് താൽപര്യം ഇല്ലാതിരുന്നിട്ടും നിർബന്ധിച്ച് ഇരുട്ട് നിറഞ്ഞ പാർക്കിലേക്ക് കൊണ്ടുപോയെന്നും ചിലവാക്കിയ പണം മുതലാക്കാൻ ബലമായി ചുംബിച്ചെന്നും വസ്ത്രത്തിനിടയിലൂടെ കൈ കടത്തിയെന്നും ഇയാൾ വെളിപ്പെടുത്തി. വീട്ടിലെത്തിയ ശേഷം ‘370 രൂപ ഞാൻ ചിലവാക്കി, അത് ഞാൻ മുതലാക്കും’ എന്ന് പെൺകുട്ടിയോട് പറഞ്ഞതായും ഇയാൾ കൂട്ടിച്ചേർത്തു. ഇതെല്ലാം കേട്ട് സദസ്സിൽ ചിരി പരക്കുന്നത് കാണാം.
പക്ഷേ വീഡിയോ വൈറലായതോടെ കനത്ത വിമർശനമാണ് ഇയാൾക്കെതിരെ ഉയർന്നത്. 370 രൂപയ്ക്ക് ഒരു സ്ത്രീയെ എന്തും ചെയ്യാമെന്ന തോന്നലാണ് ഇയാൾക്കെന്നായിരുന്നു കമന്റുകളിലധികവും.






