ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചതിനെ തുടർന്ന് ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപിയും നടനുമായ ശത്രുഘ്നൻ സിൻഹ. താൻ തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗത്തിന്റെ ഭാഗമാണെന്ന വാർത്തകൾ അദ്ദേഹം തള്ളി. പാർട്ടി അധ്യക്ഷ മമത ബാനർജിയോടുള്ള കൂറ് ആവർത്തിച്ചാണ് സിൻഹയുടെ പ്രതികരണം.
തൃണമൂൽ കോൺഗ്രസിലെ ചില നേതാക്കൾ ലോക്‌സഭാ സ്പീക്കർക്ക് നൽകിയ കത്തിൽ ശത്രുഘ്നൻ സിൻഹയും ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയെന്ന നേട്ടം കൈവരിച്ചതിന് നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ സന്ദേശം പങ്കുവെച്ചത്.
“സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുഹൃത്തും വഴികാട്ടിയുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 12 വർഷത്തെ ഭരണകാലം പൂർത്തിയാക്കിയതിന് അഭിനന്ദനങ്ങൾ. ആരോഗ്യവും ദീർഘായുസ്സും ആശംസിക്കുന്നു. ജയ്ഹിന്ദ്” എന്നായിരുന്നു സിൻഹയുടെ കുറിപ്പ്. പോസ്റ്റിൽ മമത ബാനർജിയെയും അദ്ദേഹം പരാമർശിച്ചിരുന്നു.
ഇതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായതോടെ, താൻ ഒരിക്കലും മമത ബാനർജിയെ വിട്ടുപോകില്ലെന്ന് ശത്രുഘ്നൻ സിൻഹ വ്യക്തമാക്കി. എംപി കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പിന്റെ ഭാഗമാണെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു.
“എന്നെക്കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നു. ഞാൻ വിമത വിഭാഗത്തോടൊപ്പമാണെന്നത് തെറ്റായ വാർത്തയാണ്. എന്റെ പ്രയാസകാലത്ത് മമത ബാനർജി എനിക്കൊപ്പം നിന്നിട്ടുണ്ട്. അതുകൊണ്ട് അവരുടെ പ്രയാസ ഘട്ടത്തിൽ ഞാൻ അവർക്കൊപ്പമുണ്ടാകും,” എന്ന് സിൻഹ പറഞ്ഞു. മമത ബാനർജിയുടെ നിർദേശപ്രകാരമാണ് താൻ അസൻസോളിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശത്രുഘ്നൻ സിൻഹ, ദീർഘകാലം പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായി പ്രവർത്തിച്ചശേഷം ആശയപരമായ ഭിന്നതകളെ തുടർന്ന് പാർട്ടി വിട്ടിരുന്നു. 2019-ൽ കോൺഗ്രസ് സ്ഥാനാർഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് 2022-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം അസൻസോൾ ഉപതെരഞ്ഞെടുപ്പിലും പിന്നീട് 2024ലെ പൊതുതെരഞ്ഞെടുപ്പിലും വിജയിച്ച് ലോക്‌സഭയിലെത്തി.






