മുംബൈ: സ്വത്തുതർക്കത്തെ തുടർന്ന് 82-കാരനായ പിതാവിനെ മകൻ നടുറോഡിലിട്ട് കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ സ്വദേശിയും ജലവിഭവ വകുപ്പിലെ വിരമിച്ച ജീവനക്കാരനുമായ ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേലാണ് കൊല്ലപ്പെട്ടത്. മകനായ അബ്ദുൾ റഹ്‌മാൻ അബ്ദുൾ ജാഫറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പിതാവും മകനും തമ്മിൽ വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടര വർഷമായി തർക്കവും നിയമപോരാട്ടവും നിലനിന്നിരുന്നു. മകൻ കുടുംബാംഗങ്ങളെ നിരന്തരം മർദിച്ചിരുന്നതായും ഇതേ തുടർന്നാണ് ജാഫർ പട്ടേൽ കോടതിയെ സമീപിച്ചതെന്നും പോലീസ് അറിയിച്ചു. മകന്റെ ഉപദ്രവത്തെ തുടർന്ന് അദ്ദേഹം പൂണെയിലുള്ള മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു.
കഴിഞ്ഞ ദിവസം കേസിൽ ജാഫർ പട്ടേലിന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചു. വീടിന്റെ ഉടമസ്ഥാവകാശം പിതാവിന് തിരികെ നൽകാനും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മകനെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയിൽ പ്രകോപിതനായാണ് അബ്ദുൾ റഹ്‌മാൻ ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
കോടതി ഉത്തരവിന്റെ പകർപ്പുമായി മകൾക്കൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതി വാഹനം തടഞ്ഞത്. തുടർന്ന് പിതാവിനെ ബലമായി ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചിറക്കി നടുറോഡിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിരവധി ആളുകൾ നോക്കിനിൽക്കെയായിരുന്നു ആക്രമണം നടന്നത്.
സംഭവത്തിൽ ജാഫർ പട്ടേലിന്റെ മകൾക്കും പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞെത്തിയ പോലീസ് പ്രതിയെ സ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.






