കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ബി. മുരാരി ബാബു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്. പൊലീസ് കോൺസ്റ്റബിൾ ജോലിയിൽ നിന്നാണ് അദ്ദേഹം ദേവസ്വം ബോർഡിൽ ചേർന്നത്. 1997-ലാണ് അദ്ദേഹം ദേവസ്വം ബോർഡ് ജീവനക്കാരനായി ജോലി ആരംഭിച്ചത്.
ദ്വാരപാലക ശിൽപ്പങ്ങളും കട്ടിളപാളികളും സംബന്ധിച്ച കേസുകളിൽ അദ്ദേഹം അറസ്റ്റിലായിരുന്നും ഏകദേശം 90 ദിവസം ജയിൽവാസം അനുഭവിച്ചിരുന്നു. പിന്നീട് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം ലഭിച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ടാം പ്രതിയായിരുന്ന മുരാരി ബാബുവിനെ തുടർന്ന് ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്തിരുന്നു. സ്വർണപ്പാളിയെ ‘ചെമ്പ് പാളി’ എന്ന് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി ഉണ്ടായത്.
തന്ത്രിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് രേഖ മാറ്റിയതെന്നും, ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ താൻ ഒരുതരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മൊഴിയിൽ അദ്ദേഹം പറഞ്ഞിരുന്നു. ഈ മൊഴികൾ കേസിൽ നിർണായകമായതായി അന്വേഷണ സംഘം വിലയിരുത്തിയിരുന്നു.
പൊലീസ് സേവനത്തിൽ നിന്നു പിന്മാറിയ ശേഷം ദേവസ്വം ബോർഡിൽ വിവിധ ക്ഷേത്രങ്ങളിൽ ക്ലർക്ക്, സ്പെഷ്യൽ ഓഫീസർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വൈക്കം, ഏറ്റുമാനൂർ, തിരുനക്കര ക്ഷേത്രങ്ങളിൽ ഉത്സവ ചുമതലകളും വഹിച്ചു. ദേവസ്വം ജീവനക്കാരുടെ സംഘടനകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. തുടക്കത്തിൽ കോൺഗ്രസ് അനുകൂല സംഘടനയിൽ അംഗമായിരുന്ന അദ്ദേഹം പിന്നീട് സിഐടിയു നിയന്ത്രിത സംഘടനയിലേക്ക് മാറുകയായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതികളിൽ ഒരാളായിരുന്ന മുരാരി ബാബുവിന്റെ മരണം അന്വേഷണ രംഗത്തും വലിയ ശ്രദ്ധ നേടുന്ന സംഭവമായി മാറിയിരിക്കുകയാണ്.





