തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പുറത്തുവന്നു. വധശ്രമം, കൊലപാതകശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിവ ഉൾപ്പെടെ 19ഓളം കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.
പുറത്തുവന്ന രേഖകൾ പ്രകാരം, മൂന്ന് നരഹത്യാശ്രമക്കേസുകളും ഒരു കൊലപാതകശ്രമക്കേസും സുഗതനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിൽ ലഹളയുണ്ടാക്കൽ, ഭീഷണിപ്പെടുത്തൽ, അക്രമം, നാശനഷ്ടം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വിവിധ കേസുകളും നിലവിലുണ്ട്.
പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസും കോടതിയുടെ പരിഗണനയിലുണ്ട്. വഴിതടയൽ, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, പൊതുസ്ഥലത്ത് തടസം സൃഷ്ടിക്കൽ തുടങ്ങിയ പരാതികളുമായി ബന്ധപ്പെട്ട് 2023 മുതൽ 2026 വരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊതുയോഗങ്ങൾ തടസപ്പെടുത്തൽ, അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കൽ, നിയമവിരുദ്ധമായി കൂട്ടംചേരൽ തുടങ്ങിയ കുറ്റങ്ങളും പുതിയ നിയമപ്രകാരം ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതായി പൊലീസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി സമാധാനം പാലിക്കണമെന്ന ബോണ്ടിൽ ഒപ്പിടാൻ വിവിധ വർഷങ്ങളിൽ മജിസ്‌ട്രേറ്റ് നിർദേശിക്കുകയും ചെയ്തിരുന്നു.
നിരന്തര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൗൺസിലർക്കെതിരെ ഗുണ്ടാ നിയമമായ കാപ്പ (KAAPA) പ്രകാരവും നടപടി സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മാസം വട്ടിയൂർക്കാവിന് സമീപത്തെ ക്ഷേത്രോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് സുഗതനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും സുഗതൻ ഹാജരായില്ല. ഇതേത്തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് വീടുവളഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.






