സംസ്ഥാനത്തെ വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകാൻ രൂപീകരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന് (കിഫ്ബി) വൻ പുനഃസംഘടനയ്ക്ക് സാധ്യത. 56,000 കോടി രൂപയുടെ ബാധ്യതയുള്ള കിഫ്ബിയുടെ ധനകാര്യ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന പ്രഖ്യാപനങ്ങൾ പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിൽ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയും നേരിട്ട് പിരിക്കുന്ന നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തി, ഈ വരുമാനം സർക്കാർ നേരിട്ട് കൈകാര്യം ചെയ്യാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. കിഫ്ബിയുടെ സ്വതന്ത്ര വായ്പാ സമാഹരണ അധികാരത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ധനവകുപ്പിന്റെ മേൽനോട്ടം ശക്തമാക്കാനും നീക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കിഫ്ബി ‘സമാന്തര സർക്കാരായി’ വളർന്നുവെന്ന വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ, നിലവിലെ ബാധ്യതകൾ നിലനിർത്തിക്കൊണ്ട് സ്ഥാപനത്തിന്റെ പ്രവർത്തനരീതിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് സൂചന.






