തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ വിവിധ സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ചു. ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. അതേസമയം, കിഫ്ബിയെ ശക്തമായി വിമർശിച്ച മുഖ്യമന്ത്രി, കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയും സർക്കാരിനുണ്ടെന്ന് വ്യക്തമാക്കി.
മിഷൻ സമുദ്ര
കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുകയാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മാരിടൈം ശക്തിയാക്കുന്നതിനുള്ള പദ്ധതിയാണിത്. പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി. വിഴിഞ്ഞം തുറമുഖ റെയിൽ നിർമ്മാണം പൂർത്തിയാക്കും, കപ്പൽ നിർമ്മാണ കേന്ദ്രം ആരംഭിക്കും, തീരമേഖലയിൽ നിന്നുള്ളവർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ മാരിടൈം പോളിസി രൂപീകരിക്കുകയും അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കുകയും ചെയ്യും.
തെക്കൻ കേരള എക്കണോമി കോറിഡോർ
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വികസന പദ്ധതിയാണിത്. പഠനത്തിനായി വിദഗ്ധ ഏജൻസിയെ ചുമതലപ്പെടുത്തും. പദ്ധതിക്ക് 50 കോടി രൂപ വകയിരുത്തി. വിമാനത്താവള വികസനത്തിന് 200 കോടി രൂപയും നീക്കിവച്ചു. നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് എയ്റോ പാത്ത്, എയ്റോ സിറ്റി പദ്ധതികളും നടപ്പാക്കും. സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കും. നിക്ഷേപ തടസ്സങ്ങൾ നീക്കാൻ പ്രത്യേക സെൽ രൂപീകരിക്കുകയും, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ രൂപീകരിക്കുകയും ചെയ്യും.
ഗ്ലോബൽ ജോബ് വാച്ച് ടവർ
തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനായുള്ള പദ്ധതിയാണിത്. പ്രാരംഭ ഘട്ടത്തിൽ 2 കോടി രൂപ വകയിരുത്തി. സ്പേസ് പാർക്ക് വികസനത്തിന് 5 കോടി രൂപയും നീക്കിവച്ചു.
കേരള നോളജ് വാലി
മികവിന്റെ അക്കാദമിക് കേന്ദ്രങ്ങൾ രൂപപ്പെടുത്തുന്ന പദ്ധതിയാണിത്. വിദേശ സർവകലാശാലകളുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കും. പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിക്ക് 50 കോടി രൂപയും, കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി രൂപയും, റിസർച്ച് പാർക്കിന് 60 കോടി രൂപയും അനുവദിച്ചു. ഐഐടി മദ്രാസ് മാതൃകയിലാണ് റിസർച്ച് പാർക്ക് രൂപപ്പെടുത്തുന്നത്.






