ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇനി മുഖ്യമന്ത്രിയുടെ “കാലുപിടിക്കാൻ” പോകില്ലെന്നും, ആവശ്യങ്ങൾ ഉന്നയിക്കാൻ ആരുടെയും പിന്നാലെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇൻകം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എൻഎസ്എസ് നേതൃത്വം രണ്ടുതവണ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ലെന്നാണ് ആരോപണം.
പെരുന്നയിൽ ചേർന്ന എൻഎസ്എസിന്റെ വാർഷിക ബജറ്റ് യോഗത്തിൽ സംസാരിക്കവെയാണ് സുകുമാരൻ നായർ മുഖ്യമന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്. മുഖ്യമന്ത്രിയെ കാണാൻ പലതവണ ശ്രമിച്ചിട്ടും അവസരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് എൻഎസ്എസിന്റെ ലക്ഷ്യമെന്നും, അതിനായി ആരുടെയും മുൻപിൽ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ സംഘടനകളോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തെയും അദ്ദേഹം വിമർശിച്ചു.






