സൂറത്ത്: വർഷങ്ങളായി നേരിടുന്ന ശാരീരിക, മാനസിക, സാമ്പത്തിക പീഡനങ്ങൾ സഹിക്കാനാവാതെ ഗുജറാത്തിലെ വൃദ്ധദമ്പതികൾ ദയാവധത്തിന് അനുമതി തേടി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. സൂറത്ത് സ്വദേശികളായ 73-കാരൻ ശ്യാംഭായ് കപൂർജി ഗെഹ്‌ലോട്ടും ഭാര്യ 68-കാരിയായ മധുബെനും ആണ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചേർന്ന് വർഷങ്ങളായി തങ്ങളെ വേട്ടയാടുകയാണെന്നാണ് ദമ്പതികളുടെ പരാതി. തങ്ങളുടെ ഉടമസ്ഥതയിലുള്ള കടകൾ നിരന്തരം മുദ്രവെക്കുന്നതിലൂടെ സാമ്പത്തികമായും മാനസികമായും തങ്ങളെ തകർത്തുവെന്നാണ് അവർ ആരോപിക്കുന്നത്.
2016 നവംബർ 7-ന് ഉണ്ടായ വാഹനാപകടത്തിൽ മകൻ, മരുമകൾ, മകൾ, മരുമകൻ, പേരക്കുട്ടികൾ ഉൾപ്പെടെ ഒൻപത് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ദമ്പതികൾ അതിനുശേഷം പരസ്പരം ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. 2006-ൽ വാങ്ങിയ 11 ചെറിയ കടകളിൽ നിന്നുള്ള വരുമാനമായിരുന്നു ഇവരുടെ ഏക ഉപജീവനമാർഗം. 2008 മുതൽ കൃത്യമായി നികുതി അടച്ചിരുന്നെങ്കിലും 2021-ൽ യാതൊരു മുന്നറിയിപ്പുമില്ലാതെ കടകൾ മുദ്രവെച്ചതായി ഇവർ പറയുന്നു.
തുടർന്ന് അഞ്ച് വർഷത്തോളം ഗുജറാത്ത് ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തിയ ദമ്പതികൾക്ക് അനുകൂലമായ വിധിയാണ് ലഭിച്ചത്. ചെറിയ കടകൾക്ക് വലിയ സ്ഥാപനങ്ങൾക്ക് ബാധകമായ അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമല്ലെന്ന റിപ്പോർട്ടിനെ തുടർന്ന് ഈ വർഷം ജനുവരി 31-ന് കടകൾ വീണ്ടും തുറക്കാൻ അനുമതി ലഭിച്ചു.
എന്നാൽ ആ ആശ്വാസം അധികനാൾ നീണ്ടില്ലെന്നാണ് ദമ്പതികളുടെ ആരോപണം. കഴിഞ്ഞ മെയ് 30-ന് പുതിയ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിർദേശപ്രകാരം യാതൊരു രേഖാമൂലമുള്ള നോട്ടീസോ വിശദീകരണമോ നൽകാതെ കടകൾ വീണ്ടും മുദ്രവെച്ചതായി അവർ പറയുന്നു.
തങ്ങളുടെ സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ഒരു പ്രാദേശിക ബിജെപി നേതാവിനെ കാണാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുകയാണെന്നും ശ്യാംഭായ് ഗെഹ്‌ലോട്ട് ആരോപിച്ചു. നിരവധി തവണ വിശദീകരണം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇനി ജീവിക്കാൻ ആഗ്രഹമില്ല. നീതി ലഭിക്കാത്ത സാഹചര്യത്തിൽ മരണം മാത്രമാണ് മുന്നിലുള്ള വഴി” എന്ന വേദനാഭരിതമായ വാക്കുകളോടെയാണ് ദമ്പതികൾ കളക്ടർക്ക് നൽകിയ അപേക്ഷ അവസാനിപ്പിച്ചിരിക്കുന്നത്.






