ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ചാണ് ഇത്തവണത്തെ NEET പരീക്ഷ പൂർത്തിയാകുന്നത്. ഇരുപത് ലക്ഷത്തിന് മുകളിൽ വരുന്ന വിദ്യാർത്ഥികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച്, പലരുടേയും ജീവൻ പോലുമെടുത്ത കനത്ത കെടുകാര്യസ്ഥതയ്ക്ക് രാജ്യം സാക്ഷിയായി.
ഞായറാഴ്ച നടന്ന നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് പരീക്ഷാനടത്തിപ്പുകാരായ എൻടിഎയ്ക്ക് വീണ്ടും പരീക്ഷ നടത്താൻ അവസരം നൽകിയപ്പോൾ, വെറും രണ്ട് മിനിറ്റ് വൈകിയെത്തിയ വിദ്യാർഥികൾക്ക് ആ അവസരം നിഷേധിച്ചുവെന്നാണ് ഉയരുന്ന വിമർശനം. ഡൽഹിയിൽ പരീക്ഷാകേന്ദ്രത്തിലെത്തിയ ഒരു വിദ്യാർഥിനിക്ക് രണ്ട് മിനിറ്റ് വൈകിയതിന്റെ പേരിൽ പ്രവേശനം നിഷേധിച്ചതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
കുട്ടികൾ പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിൽ നിന്ന് കരയുന്നതും മാതാപിതാക്കൾ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കാലുപിടിക്കുന്നതുമായ വീഡിയോകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി പുറത്ത് വരുകയാണ്. ഇതിൽ ഡൽഹിയിലെ സംഭവമാണ് രാജ്യമെങ്ങും വൈറലായത്. തെറ്റായ പരീക്ഷാകേന്ദ്രത്തിലേക്ക് ആദ്യം പോയതിനെ തുടർന്ന് ശരിയായ കേന്ദ്രത്തിലെത്താൻ വൈകിയതാണെന്ന് വിദ്യാർഥിനി വിശദീകരിച്ചെങ്കിലും അധികൃതർ നിർദേശിച്ച സമയപരിധി കഴിഞ്ഞതിനാൽ പ്രവേശനം അനുവദിച്ചില്ല. ഡൽഹിക്ക് പുറമെ മുംബൈ, ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലും ഏതാനും മിനിറ്റുകൾ വൈകിയെത്തിയ നിരവധി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഗതാഗതക്കുരുക്കിൽ പെട്ടതുൾപ്പെടെയുള്ള കാരണങ്ങളാലാണ് പലയിടത്തും വിദ്യാർഥികൾ എത്താൻ വൈകിയത്.
ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് നടന്ന റീ-ടെസ്റ്റ് കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നടത്തിയത്. ബയോമെട്രിക് പരിശോധന, സിസിടിവി നിരീക്ഷണം, എഐ അധിഷ്ഠിത നിരീക്ഷണം എന്നിവയുടെ സഹായത്തോടെ പരീക്ഷ സുതാര്യമായി നടന്നുവെന്ന് എൻടിഎ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സമയം കഴിഞ്ഞ് ഒരു സെക്കൻഡ് പോലും വൈകിയാൽ കടത്തരുത് എന്ന കർശന നിർദേശമായിരുന്നു ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. അതിനാൽ അവരെ കുറ്റം പറയാനുമാകില്ല, പക്ഷേ ഇത്രയധികം ലക്ഷം വിദ്യാർത്ഥികളുടെ ഭാവി പോലും തുലാസിലാക്കിയ തരത്തിൽ പിഴവ് സംഭവിച്ച്, അത് തിരുത്താൻ വീണ്ടും പരീക്ഷ നടത്തുമ്പോൾ കുട്ടികളോട് കുറച്ചുകൂടി മനുഷ്യത്വം കാണിച്ചുകൂടെ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികൾ കരയുന്ന ദൃശ്യങ്ങൾ വൈറലായതോടെ പരീക്ഷാ ചട്ടങ്ങളിൽ കൂടുതൽ മാനുഷിക സമീപനം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മേയ് മൂന്നിന് 23 ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്. മാസങ്ങളും ചിലർ വഷങ്ങളും നീണ്ട പരിശീലനത്തിനൊടുവിലാണ് പരീക്ഷക്കെത്തിയത്. നടത്തിപ്പുകാർക്കുണ്ടായ പിഴവുകൊണ്ട് പരീക്ഷ അപ്പാടെ റദ്ദാക്കേണ്ടിവന്നു. ‘പരീക്ഷാ നടത്തിപ്പുകാർക്ക് രണ്ടാം അവസരം ലഭിച്ചപ്പോൾ വിദ്യാർഥികൾക്ക് എന്തുകൊണ്ട് ലഭിച്ചില്ലെ’ന്ന ചോദ്യത്തിന് പ്രസക്തിയേറെയുണ്ട്.
2 മണിക്ക് തുടങ്ങുന്ന പരീക്ഷയ്ക്ക് 1.30 ആണ് ഗേറ്റ് ക്ലോസിങ് സമയം. 11 മണി മുതൽ തന്നെ പ്രവേശനം അനുവദിച്ചിരുന്നു. 1.30ന് ശേഷം എത്തിയ ആരെയും പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. തന്റേതല്ലാത്ത കാരണത്താലാണ് പലരും വൈകിയത്. മഴയോ ഗതാഗതക്കുരുക്കോ പരീക്ഷാ കേന്ദ്രത്തെ കുറിച്ചുള്ള അവ്യക്തതയോ കാരണം ഏതാനും മിനുറ്റുകൾ വൈകുന്ന കുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന വിമർശം ശക്തമാകുകയാണ്.
മധ്യപ്രദേശിലെ വിദിഷയിലാണ് രണ്ടുമിനിറ്റ് വൈകിയതിന് വിദ്യാർഥിക്ക് പ്രവേശനം നിഷേധിച്ചത്. നോഡൽ ഓഫിസറുടെ ഇടപെടലിലൂടെ കുട്ടിയെ പരീക്ഷാ കേന്ദ്രത്തിലേക്ക് കടത്തിവിട്ടെങ്കിലും എക്‌സാമിനേഷൻ സിസ്റ്റം ഇതിനകം ലോക്കായിരുന്നു. ബയോമെട്രിക് വെരിഫിക്കേഷൻ നടത്താനാകാതെ വന്നതോടെ കുട്ടിയുടെ അവസരം നിഷേധിക്കപ്പെട്ടു. കനത്തമഴയും മോട്ടോർ സൈക്കിളിന്റെ ടയർ പഞ്ചറായതുമാണ് കുട്ടി എത്താൻ വൈകിയതിന്റെ കാരണം. ഇതേ സെന്ററിൽ സമാന രീതിയിൽ വൈകിയെത്തിയ മറ്റു രണ്ടുപേർക്കും അവസരം നഷ്ടമായി.
കേന്ദ്രത്തിനൊപ്പം കോൺഗ്രസിന് നേരേയും വിമർശനം ഉയരുന്നുണ്ട്. കർണാടകയിൽ 3 വിദ്യാർത്ഥികളുടെ പരീക്ഷ മുടക്കിയതിൽ കോൺഗ്രസിനും നേരിട്ടല്ലാത്ത പങ്കുണ്ട്. കോൺഗ്രസ് റാലിയെ തുടർന്ന് റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാലാണ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായതെന്നാണ് ആരോപണം. ഇതോടെ രക്ഷിതാക്കൾ കോൺഗ്രസിനെ പഴിച്ച് രംഗത്തെത്തുകയായിരുന്നു.
“വിദ്യാർഥികളുടെ അവകാശത്തിനായല്ലേ രാഹുൽ ഗാന്ധി കോട്ടയിലേക്ക് പോയത്? എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ പരിപാടി കാരണം ഇന്ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല. ആരാണ് ഇതിനു ഉത്തരവാദി’’ എന്നാണ് അവസരം നഷ്ടമായ ഒരു കുട്ടിയെ രക്ഷിതാവ് ദേശിയ മാധ്യമത്തിന് മുന്നിൽ നിന്ന് പറഞ്ഞത്.
ഇനി, രാഷ്ട്രീയക്കാരും മാധ്യമങ്ങളും പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഇവിടെ ബലിയാടുകളാകുന്നത് കുട്ടികളും അവരുടെ സ്വപ്നങ്ങളും മാത്രമാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വർഷങ്ങളുടെ കഠിനാധ്വാനവും പ്രതീക്ഷകളുമാണ് വെറും രണ്ട് മിനിറ്റിന്റെ പേരിൽ പരീക്ഷാഹാളുകൾക്ക് പുറത്ത് കരഞ്ഞുതീരുന്നത്. രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത അധികാരികൾക്ക് ‘രണ്ടാം അവസരം’ ലഭിക്കുന്നു. എന്നാൽ ഇതേ സിസ്റ്റത്തിന്റെ ഇരകളായ വിദ്യാർത്ഥികൾക്ക് രണ്ട് മിനിറ്റിന്റെ പേരിൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവസരം നിഷേധിക്കപ്പെടുന്നു. ഇതിൽ ആർക്കൊപ്പമാണ് ന്യായമെന്നത് ഒരു ചോദ്യം. സാധാരണ മനുഷ്യരുടെ ദൈന്യംദിന യാത്രയെ ബാധിക്കുന്ന രീതിയിൽ രാഷ്ട്രീയ റാലികളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്ന പ്രസ്ഥാനങ്ങളും ഈ ദുരവസ്ഥയ്ക്ക് മറുപടി പറയേണ്ടതില്ലേ എന്നത് മറ്റൊരു ചോദ്യം.
ഓർക്കുക, ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യർക്ക് വേണ്ടിയാണ്, മനുഷ്യരെ ചട്ടങ്ങൾക്കായി ബലിനൽകരുത്. ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ഭാവിയെ കളിപ്പാവയാക്കുന്ന ഇത്തരം കർക്കശമായ നിയമങ്ങളിൽ അടിയന്തരമായി മാറ്റം വരുത്തേണ്ടതുണ്ട്. പരീക്ഷകൾ സുതാര്യമാകണം, ഒപ്പം തന്നെ അത് നടത്തുന്നവരുടെ സമീപനം മാനുഷികവുമാകണം.






