റിയാദ്: വൻതോതിൽ ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാർക്ക് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി.
അസീർ പ്രവിശ്യയിൽ വെച്ചാണ് ചൊവ്വാഴ്ച ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. മയക്കുമരുന്ന് കടത്ത് സംഘത്തിൽ ഉൾപ്പെട്ട എത്യോപ്യൻ സ്വദേശികളായ അഞ്ച് പേരാണ് ശിക്ഷിക്കപ്പെട്ടത്.
പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കുറ്റം തെളിഞ്ഞതായി അധികൃതർ അറിയിച്ചു. തുടർന്ന് പ്രത്യേക കോടതി കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷ വിധിക്കുകയായിരുന്നു.
പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതോടെ രാജകൽപ്പന പ്രകാരമാണ് ശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും മയക്കുമരുന്ന് വ്യാപനം തടയുന്നതിനുമായി കടുത്ത നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കടത്ത്, വിതരണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.






