ചെന്നൈ: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ചെന്നൈയിൽ നടന്ന കൂട്ടയോട്ടത്തിന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകി. മറീന ബീച്ചിൽ നടന്ന പരിപാടിയിൽ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ വിജയ് സ്വയം ഓട്ടത്തിൽ പങ്കെടുത്തു.
“സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്” എന്ന പേരിൽ നടന്ന കൂട്ടയോട്ടത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തൗസൻറ് ലൈറ്റ്സിൽ നിന്ന് മറീന ബീച്ച് വരെ ഏകദേശം ആറു കിലോമീറ്റർ ദൂരത്തിലാണ് ഓട്ടം സംഘടിപ്പിച്ചത്. ട്രാക്സ്യൂട്ട്, സൺഗ്ലാസ്, സ്നീക്കർ എന്നിവ ധരിച്ചെത്തിയ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പങ്കെടുത്തവർക്ക് ആവേശമായി.
കൂട്ടയോട്ടത്തിന് മുന്നോടിയായി “സ്പോർട്സ് എടുക്കൂ, മയക്കുമരുന്നിനെ വിടൂ” എന്ന മുദ്രാവാക്യം വിജയ് ബോർഡിൽ രേഖപ്പെടുത്തി. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. കായിക മന്ത്രി ആദവ് അർജുന അടക്കമുള്ള മന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു.
ലഹരിവസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത വിജയ് ഊന്നിപ്പറഞ്ഞു. വിദ്യാഭ്യാസം, കായികം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ യുവാക്കളെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിമുക്ത തമിഴ്നാട് ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവരും പിന്തുണ നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.






