മുംബൈ: മഹാരാഷ്ട്രയിലെ സിഡ്‌കോയിലുള്ള പ്രീ സ്‌കൂളിൽ രണ്ടുവയസുകാരന് സഹപാഠിയുടെ കടിയേറ്റ് ഗുരുതര പരിക്ക്. അങ്കണവാടി ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ജൂൺ 22നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു വനിതാ കെയർടേക്കർ നാല് ആൺകുട്ടികളുമായി മുറിയിലിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അല്പസമയത്തിനുശേഷം ഒരു കുട്ടി പുറത്തുപോകാൻ ശ്രമിച്ചപ്പോൾ കെയർടേക്കർ ആ കുട്ടിയെയും കൂട്ടി പുറത്തേക്ക് പോവുകയും ബാക്കി മൂന്ന് കുട്ടികളെയും മുറിക്കുള്ളിലാക്കി വാതിൽ പൂട്ടുകയുമായിരുന്നു.
മുറിയിൽ അദ്ധ്യാപകരോ മറ്റ് ജീവനക്കാരോ ഇല്ലാതിരുന്നതിനാൽ ഭയന്നുപോയ കുട്ടികൾ കരയാനും വാതിൽ തള്ളി തുറക്കാനും ശ്രമിച്ചു. ഇതിനിടയിലാണ് ഒരു കുട്ടി ഭയന്നുവിറച്ചു നിന്ന മറ്റൊരു കുഞ്ഞിനെ ക്രൂരമായി കടിക്കാൻ തുടങ്ങിയത്. കുഞ്ഞ് വേദനകൊണ്ട് നിലവിളിച്ചെങ്കിലും ഹെഡ്മിസ്ട്രസോ ക്ലാസ് ടീച്ചറോ മറ്റ് ജീവനക്കാരോ മുറിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. കുഞ്ഞിന്റെ മുഖം, മൂക്ക്, ചുണ്ട്, കാലുകൾ, നെഞ്ച്, പുറം എന്നിവിടങ്ങളിൽ കടിയേറ്റ് ഗുരുതര പരിക്കേറ്റു.
ആകെ അരമണിക്കൂറോളം കുഞ്ഞ് ആക്രമണത്തിന് ഇരയായെങ്കിലും ജീവനക്കാർ ആരും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. പിന്നീട് മാതാപിതാക്കളെ വൈകിയാണ് വിവരം അറിയിച്ചതെന്നും പരാതിയിൽ പറയുന്നു.
കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ചെറിയ പരിക്കുകൾ മാത്രമെന്നാണ് ഹെഡ്മിസ്ട്രസ് അറിയിച്ചതെങ്കിലും സംശയം തോന്നിയ മാതാപിതാക്കൾ പരിശോധിച്ചപ്പോൾ ശരീരമാകെ പരിക്കുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം ഒത്തുതീർപ്പാക്കാൻ 10 ലക്ഷം രൂപയും മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തതായും മാതാപിതാക്കൾ ആരോപിക്കുന്നു. പരാതിയെ തുടർന്ന് ഹെഡ്മിസ്ട്രസ് അടക്കം ആറ് ജീവനക്കാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.






